എനിക്ക് കാരവാനില്‍ അല്ല മോഹൻ ലാലിനെ കാണേണ്ടത്; അദ്ദേഹം അഭിനയിക്കുന്നതാണ് കാണേണ്ടത്; അത് കണ്ടു പഠിക്കണം: വിജയ് സേതുപതി

1

ലോകമെമ്പാടും ആരാധകരുടെ ഒരു കടൽ തന്നെ ഉണ്ട് നമ്മുടെ സ്വന്തം ലാലേട്ടന്. വെള്ളിത്തിരയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട ആ നടന വിസ്മയത്തിന്‍റെ അഭിനയ മികവ് അത്രത്തോളമാണ്. മോഹൻലാലിന്‍റെ അഭിനയം കണ്ടിരിക്കാൻ മോഹിക്കാത്തവർ ചുരുക്കമായിരിക്കും. അത്തരത്തിൽ ഒരനുഭവം പങ്കുവച്ചിരിക്കയാണ് പ്രൊഡക്ഷന്‍ കൺട്രോളർ സിദ്ധു പനയ്ക്കല്‍. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നമരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ സെറ്റില്‍ തമിഴകത്തിന്‍റെ മക്കൾ സെൽവൻ വിജയ് സേതുപതി എത്തിയ അനുഭവമാണ് സിദ്ധു പങ്കുവെച്ചിരിക്കുന്നത്. സെറ്റിലെത്തിയ സേതുപതി കാരവാനില്‍ വച്ചല്ലാതെ മോഹന്‍ലാലിന്‍റെ അഭിനയം നേരില്‍ കാണണമെന്നും കണ്ട് പഠിക്കണമെന്നും ആവശ്യപ്പെട്ടെന്നും നേരിട്ടും പ്രിയദര്‍ശനൊപ്പം മോണിറ്ററിന്‍റെ മുന്നിലിരുന്നും ലാലേട്ടന്‍റെ അഭിനയം കണ്ടെന്നും സിദ്ധുവിന്‍റെ കുറിപ്പില്‍ പറയുന്നു.

സിദ്ദു പനയ്ക്കലിന്‍റെ കുറിപ്പ് വായിക്കാം

മക്കൾ സെൽവനോടൊപ്പം…. ഇന്നലെ രാവിലെ രാമോജി ഫിലിംസിറ്റിയിൽ കുഞ്ഞാലിമരക്കാർ സെറ്റിന് പുറത്ത് ലാലേട്ടനെ കാത്ത് നിൽക്കുമ്പോൾ, ഒരു കാർ എന്നെയും കടന്നു മുന്നോട്ടു പോയി.നോക്കുമ്പോൾ ആ കാർ റിവേഴ്‌സ് വരുന്നു. കാറിൽ നിന്നിറങ്ങി വന്നത് ഫൈറ്റ് മാസ്റ്റർ അനൽ അരസ്സ്.അനലുമായി വർഷങ്ങളുടെ ബന്ധമുണ്ട്‌. ഞാൻ വർക്ക്‌ ചെയ്ത ഒരു പടത്തിൽ ആണ് അനൽ സ്വതന്ത്ര മാസ്റ്റർ ആകുന്നത്‌.”മത്സരം”.അതിൽ പീറ്റർ ഹൈൻ ആയിരുന്നു മാസ്റ്റർ. അദ്ദേഹത്തിന് ഒരു തമിഴ് പടം വന്നപ്പോൾ അസിസ്റ്റന്‍റ ആയ അനലിനെ പടം ഏൽപ്പിച്ചു പീറ്റർ മാസ്റ്റർ പോയി. അനൽ തന്റെ ജോലി നന്നായി പൂർത്തിയാക്കുകയും ചെയ്തു. പൃഥ്വിരാജ് അഭിനയിച്ച”പുതിയമുഖം” ആണ് അനലിനെ മലയാളത്തിൽ അടയാളപ്പെടുത്തിയ സിനിമ. ഇപ്പോൾ ഹിന്ദി, തമിഴ് സിനിമകളിലെ മുടിചൂടാമന്നൻ ആണ് അനൽ.
വിജയ് സേതുപതിയുടെ ഷൂട്ട്‌നാണ് മാസ്റ്റർ എത്തിയിരിക്കുന്നത്. മാസ്റ്റർ എന്നെയും വിളിച്ചു അവരുടെ സെറ്റിലേക്ക് പോയി.
വിജയ് സേതുപതി യെ പരിചയപ്പെടുത്തി.

ലാലേട്ടന്‍റെ പടത്തിന്റെ ഷൂട്ട്‌ ആണ് നടക്കുന്നതെന്നറിഞ്ഞപ്പോൾ വിജയ് പറഞ്ഞു. എനക്ക് ഉടനെ അവരെ പാത്തകണം സാർ, നാൻ അവരുടെ പെരിയഫാൻ. അതിനെന്താ നമുക്ക് പോകാം. ലാലേട്ടൻ ഇപ്പോൾ ഫ്രീ ആണ് കാരവാനിൽ ഉണ്ട്. എനിക്ക് കാരവാനിൽ അല്ല കാണേണ്ടത് അദ്ദേഹം അഭിനയിക്കുന്നത് കാണണം.അത് കണ്ടു പഠിക്കണം.അഭിനയത്തിന്‍റെ സർവകലാശാലയാണ് അദ്ദേഹം. ലാലേട്ടനെ ഓർത്ത് എനിക്ക് അഭിമാനം തോന്നി. വിജയ് സേതുപതിയോട് ആദരവും.പെട്ടെന്നാരും ഇങ്ങനെ ഒരു തുറന്നുപറച്ചിലിനു തയ്യാറാവില്ല. അതും തന്റെ ഭാഷയിൽ ഔന്നത്യത്തിൽ നിൽക്കുന്ന ഒരു നടൻ. തനിയെ എന്നോട് മാത്രമായിട്ടല്ല. ആ പടത്തിന്‍റെ സംവിധായാകനും സഹനടന്മാരും ചുറ്റും നിൽക്കുമ്പോൾ. വൈകീട്ട് അദ്ദേഹം സെറ്റിൽ വന്നു.കുറെ നേരം ലാലേട്ടന്‍റെ അഭിനയം കണ്ടിട്ടാണ് മടങ്ങിയത്‌.നേരിട്ടും പ്രിയദർശൻ സാറിനൊപ്പം മോണിറ്ററിന്‍റെ മുന്നിലിരുന്നും.മറ്റു ഭാഷകളിലെ നടൻമാർക്ക് കണ്ടുപഠിക്കാൻ ഒരു അഭിനേതാവ് നമ്മുടെ ഭാഷയിൽ ഉണ്ടായി എന്നത്‌ മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.