ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹത; മൊഴികളിലെ വൈരുദ്ധ്യം തെളിയിക്കണം; പിതാവ് ഡിജിപിയ്ക്ക് പരാതി നല്‍കി

0

സുപ്രസിദ്ധ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കര്‍ അപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് സികെ ഉണ്ണി പരാതി നല്‍കി. ബാലഭാസ്‌ക്കറിന്റെ ഡ്രൈവറും ഭാര്യയും നല്‍കിയ മൊഴികളിലെ വൈരുദ്ധ്യത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കി.

പണമിടപാട് സംബന്ധിച്ചുള്ള സംശയങ്ങള്‍ കുടുംബം ഉയര്‍ത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ പോയ മകനും കുടുംബവും തിടുക്കത്തില്‍ തിരുവനന്തപുരത്തേക്ക് വന്നത് എന്തിനെന്ന് അന്വേഷിക്കണം എന്നും പിതാവ് ഉണ്ണി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങൂമ്പോഴായിരുന്നു കാര്‍ അപകടത്തില്‍ ബാലഭാസ്‌ക്കര്‍ മരിച്ചത്. അന്നേദിവസം അവിടെ തങ്ങാന്‍ ഇവര്‍ റൂം ബുക്ക് ചെയ്തിരുന്നെങ്കിലും തിരിച്ചുപോരുകയായിരുന്നു. രാത്രി 11 മണിയോടെ തൃശൂരില്‍ നിന്നും തിരിച്ച സംഘത്തിന്റെ കാര്‍ പുലര്‍ച്ചെ പള്ളിപ്പുറത്തിനടുത്തുവെച്ച് അപകടത്തില്‍ പെടുകയായിരുന്നു. സ്ഥലത്തുവെച്ചു തന്നെ മകള്‍ മരിച്ചപ്പോള്‍ ബാലഭാസ്‌ക്കര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ സെപ്തംബറിലായിരുന്നു ബാലഭാസ്‌ക്കറും ഭാര്യയും കുഞ്ഞും ഡ്രൈവറും ഉള്‍പ്പെട്ട യാത്രയ്ക്കിടയില്‍ ഇന്നോവകാര്‍ അപകടത്തില്‍ പെട്ടത്. അപകടം നടക്കുമ്പോള്‍ വണ്ടിയോടിച്ചിരുന്നത് ബാലഭാസ്‌ക്കറായിരുന്നു എന്നാണ് ഡ്രൈവര്‍ അര്‍ജ്ജുന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഗുരുതരമായ പരിക്കില്‍ നിന്നും മോചിതയായി തിരിച്ചുവന്ന ഭാര്യ ലക്ഷ്മി നല്‍കിയ മൊഴിയില്‍ വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ തന്നെയായിരുന്നു എന്നാണ് പറയുന്നത്. 
നിയന്ത്രണം വിട്ട കാര്‍ റോഡ് സൈഡിലെ മരത്തിലിടിക്കുകയായിരുന്നു. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരാണു വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ചികിത്സയ്ക്കിടെ ഒക്ടോബര്‍ രണ്ടിനു ബാലഭാസ്‌കറും മരിച്ചു.

അപകടം നടക്കുമ്പോള്‍ ബാലഭാസ്‌കര്‍ ആയിരുന്നു വണ്ടിയോടിച്ചതെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ നേരത്തെ പൊലീസിന് നല്‍കിയിരുന്ന മൊഴി. തൃശൂര്‍ മുതല്‍ കൊല്ലം വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൊല്ലത്ത് എത്തിയപ്പോള്‍ ബാലഭാസ്‌കര്‍ വാഹനം ഓടിക്കാമെന്നു പറഞ്ഞ് ഓടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ താന്‍ പിന്‍സീറ്റില്‍ മയക്കത്തിലായിരുന്നു എന്നും അര്‍ജുന്‍ പോലീസിനു മൊഴി നല്‍കിയിരുന്നു.ഇരുവരുടെയും മൊഴിയിലെ വൈരുദ്ധ്യം  പരിശോധിക്കാനാണു പൊലീസിന്റെ തീരുമാനം.