നടി വി.ജെ.ചിത്രയുടെ ആത്മഹത്യ: പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ

0

ചെന്നൈ ∙ സീരിയൽ നടി വി.ജെ. ചിത്ര ജീവനൊടുക്കിയ കേസിൽ ചിത്രയുടെ പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ. ചിത്രയുടെ മരണത്തിൽ ദുരൂഹത ഇല്ലെന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് ചിത്രയുടെ വീട്ടുകാർ എത്തിയതോടെയാണ് പ്രതിശ്രുത വരൻ ഹേംനാഥിനെ പോലീസ് ചോദ്യം ചെയ്തത്.

ഹേംനാഥിനെ തുടർച്ചയായി 5 ദിവസം പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. . ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും.ചിത്രയുടെ അമ്മ വിജയയും ഹേംനാഥും നൽകിയ മാനസിക സമ്മർദമാണു ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു പൊലീസ് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

ചിത്രയുടെ സഹോദരിക്കൊപ്പമെത്തിയ വിജയയെഇന്നലെ പൊലീസ് രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുൻപ് ചിത്ര മൊബൈൽ ഫോണിൽ വാഗ്വാദത്തിലേർപ്പെട്ടതായി കണ്ടെത്തിയിരുന്നു.താനും ചിത്രയും തമ്മിൽ വാഗ്വാദമുണ്ടായിട്ടില്ലെന്നു ചോദ്യം ചെയ്യലിനു ശേഷം വിജയ പറഞ്ഞു. നസ്രത്ത്പെട്ടിലെ ആഡംബര ഹോട്ടലിൽ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണു ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്മ വിജയയുടെയും പ്രതിശ്രുത വരൻ ഹേംനാഥിന്റെയും പെരുമാറ്റം മാനസിക സമ്മർദത്തിനു കാരണമായി. മരണത്തിന്റെ അന്നേ ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.

ഇതിനു മുൻപും ഇത്തരം കാര്യങ്ങളിൽ ഹേംനാഥ് ചിത്രയുമായി കലഹിച്ചിരുന്നു. സീരിയൽ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.ഇത് അറിയിച്ചപ്പോൾ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ അമ്മ നിർബന്ധിച്ചു. വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ റജിസ്റ്റർ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചതും ചിത്രയെ സമ്മർദത്തിലാക്കിയെന്നാണു പൊലീസിന്റെ നിഗമനം. ചിത്രയുടെ ബന്ധുക്കളെയും സഹപ്രവർത്തകരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.