പൊരിച്ച മീൻ കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത്- ഹരീഷ് പേരടി

0

മലയാള സിനിമയിലെ വനിത സംഘടനയിൽ നിന്നും വിധു വിൻസെന്റ് രാജിവച്ച സംഭവത്തിൽ വിമൺ ഇൻ സിനിമാ കളക്ടീവിനെ വിമർശിച്ച് ഹരീഷ് പേരടി. രാജിവച്ച അംഗം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും സംഘടന എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും, ഒരു സംസ്ഥാന അവാർഡ് ജേതാവിന്റെ തിരക്കഥ യെസ് ഓർ നോ എന്ന് പറയാതെ ആറു മാസം പൂജക്ക് വെക്കാൻ കാരണം എന്തായിരുന്നുവെന്നും സ്ത്രികൾ മാത്രമുള്ള സംഘടനയിലെ സ്ത്രി വിരുദ്ധത തുറന്ന് പറഞ്ഞിട്ടും പ്രതികരിക്കാത്തത് എന്താണെന്നും ഹരീഷ് പേരടി ചോദിക്കുന്നു.

ഹരീഷിന്റെ കുറിപ്പ് വായിക്കാം:

എന്താണ് ഡബ്യുസിസി?…നിങ്ങളുടെ സ്വന്തം സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പർ ഗുരുതരമായ ആരോപണങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ വെച്ചിട്ട് നേരത്തോട് നേരമാകുന്നു..സ്ത്രീകൾ മാത്രമുള്ള സംഘടനയിലെ സ്ത്രീ വിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു…

കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രീ വിരുദ്ധത കണ്ടു പിടിച്ചവർ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?…ഒരു സംസ്ഥാന അവാർഡ് ജേതാവിന്റെ തിരക്കഥ യെസ് ഓർ നോ എന്ന് പറയാതെ ആറു മാസം പൂജയ്ക്ക് വയ്ക്കാൻ കാരണമെന്താണ് ?…പൊരിച്ച മീൻ കഷണങ്ങൾ നമുക്ക് കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത് .. അവനവൻ നയിക്കുന്ന സംഘടനയിലും തുല്യ നീതിയിൽ വിളമ്പാൻ പറ്റണം…നിങ്ങളെ കേൾക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട് …മറുപടി പറഞ്ഞേ പറ്റു…