നടിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ശിക്ഷാര്‍ഹവും,നിയമ വിരുദ്ധമെന്നും വുമണ്‍ കളക്ടീവ് ഇന്‍ സിനിമ

0

ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ സിനിമാ മേഖലയിലെ സ്ത്രീകളുടെ സംഘടനയായ വിമന്‍ കലക്ടീവ്.സലിം കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പരാമര്‍ശങ്ങള്‍ക്കാണ് പ്രതികരണം. ചലചിത്ര പ്രവര്‍ത്തകര്‍ ഇത്തരം നടപടികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും പരാമര്‍ശങ്ങള്‍ ശിക്ഷാര്‍ഹവും, നിയമ വിരുദ്ധമാണെന്നും വുമണ്‍ കളക്ടീവ് ഇന്‍ സിനിമ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

‘2013-ലെ വര്‍മ്മ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചതിനു ശേഷം ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരം താഴ്ത്തി സംസാരിക്കുന്നതോ അവര്‍ക്ക് നേരെയുണ്ടായ അതികമത്തെ റദ്ദാക്കുന്ന തരത്തില്‍ സംസാരിക്കുന്നതോ ലഘുവായതോ അവഗണിക്കാവുന്നതോ ആയ പ്രവൃത്തിയല്ല. കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യന്‍ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്.’ വിമന്‍ കലക്ടീവ് ഫേസ്ബുക്കില്‍ കുറിക്കുന്നു. ഇരയെ അപമാനിക്കുന്ന പരാമര്‍ശങ്ങളില്‍ നിന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വിമന്‍ കലക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണുള്ളത്. ഈ സന്ദര്‍ഭത്തില്‍ അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന തരത്തില്‍ ഉണ്ടായ അഭിപ്രായ പ്രകടനങ്ങള്‍ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്. 2013-ലെ വര്‍മ്മ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചതിനു ശേഷം ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരംതാഴ്ത്തി സംസാരിക്കുന്നതോ അവര്‍ക്ക് നേരെയുണ്ടായ അതികമത്തെ റദ്ദാക്കുന്ന തരത്തില്‍ സംസാരിക്കുന്നതോ ലഘുവായതോ അവഗണിക്കാവുന്നതോ ആയ പ്രവൃത്തിയല്ല. കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യന്‍ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്.

അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ സംശയമുനയില്‍ നിര്‍ത്തുന്നത് മാപ്പ് അര്‍ഹിക്കുന്ന പ്രവൃത്തിയുമല്ല. ഇത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ തരം പ്രസ്താവനകളെയും പ്രവൃത്തികളെയും വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് അപലപിക്കുന്നു. ഇത് നിയമവിരുദ്ധവും ഭരണഘടന ഉറപ്പു വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നിരിക്കെ പൊതുജനം പ്രത്യേകിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ദയവായി വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെടുന്നു. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സിനിമാ മേഖലയില്‍ നിന്നും ഉണ്ടായ പശ്ചാത്തലത്തിലാണ് ഇതിനെതിരെ വിമന്‍ കലക്ടീവ് രംഗത്തുവന്നിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് നടന്‍ സലിംകുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ അദ്ദേഹം പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുകയാണുണ്ടായത്. ഇതിനു പുറമേ കഴിഞ്ഞദിവസം റിപ്പോര്‍ട്ടര്‍ ചാനലില്‍ നികേഷ് കുമാറിന്റെ ഷോയ്ക്കിടെ നടിയ്‌ക്കെതിരെ ദിലീപ് നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. നടിയും പള്‍സര്‍ സുനിയും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു എന്നായിരുന്നു ദിലീപിന്റെ പരാമര്‍ശം. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയുള്ള നടന്‍ അജുവര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റും വിവാദമായിരുന്നു.