യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേഗം കൂടുതല്‍ മാരകമായേക്കാം: ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍ : യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേഗം കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജനിതകമാറ്റം സംഭവിച്ച വൈററസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു വ്യാപന ശേഷി കൂടുതലാണെന്നതിലുപരി വകഭേദം വന്ന വൈറസിന് ഉയര്‍ന്ന തോതിലുള്ള മരണ നിരക്കുമായി ബന്ധമുണ്ടെന്നും ഇതിന് തെളിവുകളുണ്ടെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ മരണസംഖ്യയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് മൂലം 1401 മരണങ്ങലാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 95,981 ആയി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് മരണങ്ങള്‍ 16 ശതമാനമാണ് ഉയര്‍ന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കോവിഡ് ഏറ്റവും മോശമായി ബാധിച്ച ഏപ്രില്‍ മാസത്തേക്കാള്‍ ഇരട്ടിയിലധികവുമാണ്.

വകഭേദം വന്ന കൊറോണ വൈറസ് ചില പ്രായക്കാര്‍ക്ക് 30 മുതല്‍ 40 ശതമാനം വരെ മാരകമായേക്കാമെന്ന് ശാസ്ത്രജ്ഞനായ പാട്രിക് വാലന്‍സ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തിൽ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.