പ്രണയം നിരസിച്ചു: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ച് തീവെച്ചുകൊന്നു; തീകൊളുത്തിയ യുവാവും മരിച്ചു

കൊച്ചി: എറണാകുളം കാക്കനാടില്‍ പെൺകുട്ടിയെ യുവാവ് തീകൊളുത്തി കൊന്നു. അർധരാത്രി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവികയും (പാറു -17), പറവൂര്‍ സ്വദേശിയായ മിഥുനുമാണ് മരിച്ചത്.

ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. പ്രേമാഭ്യർഥന നിരസിച്ചതാണു കൊലയ്ക്കു പിന്നിലെന്നാണ് സൂചന. ബൈക്കില്‍ ഷാലന്റെ വീട്ടിലെത്തിയ മിഥുൻ വാതിലില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തിയ ശേഷം ഷാലനോട്‌ മകളെ കാണണമെന്ന് ആവശ്യപ്പെട്ടു.

ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. ഒപ്പം മിഥുന്റെദേഹത്തേക്കും തീ പടർന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. നാട്ടുകാര്‍ വിവരമറിയിച്ചതിനെനെത്തുടര്‍ന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍വച്ചാണ് ഇരുവരും മരിച്ചത്.

പ്രണയഭ്യാര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട പെൺകുട്ടിയുടെയും യുവാവിന്റെയും മൃതദേഹം കളമശേരി മെഡിക്കൽ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുഹൃത്തിന്റെ ബൈക്കിലാണ് യുവാവ് എത്തിയത്. പെൺകുട്ടിയുടെ വീടിന് സമീപത്തുനിന്നും ബൈക്ക് കണ്ടെടുത്തിട്ടുണ്ട്.