![befunky-collage-3--7-_710x400xt](https://i0.wp.com/www.pravasiexpress.com/wp-content/uploads/2022/12/befunky-collage-3-7-_710x400xt.webp?resize=696%2C392&ssl=1)
തൃശൂർ: പുറ്റേക്കരയിൽ യുവ എഞ്ചിനിയറായ അരുൺലാൽ കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പോലീസ് അറസ്റ്റുചെയ്തത്. ടിനുവിൻ്റെ പ്രണയബന്ധത്തെക്കുറിച്ച് അരുണ്‍ കളിയാക്കിയ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു
അരുൺ ലാൽ കൊല്ലപ്പെട്ടതിന് പിന്നാലെ ലഭിച്ച സിസി ടി വി ദൃശ്യങ്ങളും സാക്ഷിമൊഴികളുമാണ് പ്രതിയിലേക്ക് പേരാമംഗലം പൊലീസിനെ എത്തിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പ്രതി ടിനു കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരനാണ്. സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവമുള്ള ടിനു നഗരത്തിലെ ബാറിൽ വച്ചാണ് അരുൺ ലാലുമായി പരിചയത്തിലായത്. ഒരിക്കൽ തനിക്കൊരു യുവതിയുമായി പ്രണയമുണ്ടെന്ന് ടിനു അരുണിനോട് വെളിപ്പെടുത്തി. എന്നാൽ ഇക്കാര്യം പറഞ്ഞ് അരുൺ ടിനുവിനെ കളിയാക്കി. അതിനിടെ യുവതി ടിനുവുമായി അകന്നു.
ഇത് അരുൺ കാരണമെന്നാണ് പ്രതി കരുതിയിരുന്നത്. കഴിഞ്ഞ ദിവസം തൃശൂരിലെ ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ അരുണിനെ ടിനു കണ്ടു. ബൈക്കിൽ വീട്ടിൽ വിടാമെന്നു പറഞ്ഞ് കയറ്റിക്കൊണ്ടുപോയി. പുറ്റേക്കരയിലെ ഇടവഴിയിൽ ബെക്ക് നിർത്തി അരുൺ ലാലിനെ ഇറക്കി മർദ്ദനം തുടങ്ങി. നിലത്തുവീണ അരുണിനെ തലയിലും മുഖത്തും ചവിട്ടി. മർദ്ദനത്തിനിടെ തലക്കേറ്റ ക്ഷതമാണ് മരണകാരണമായത്.
നഗരത്തിലെ ബാറിൽ നിന്നും മദ്യപിക്കുന്ന അരുൺ ലാലിന്റെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലത്തു നിന്നും ബൈക്കിൽ പോകുന്ന ഇതുവരുടെയും ദൃശ്യങ്ങളും കിട്ടി. ടർഫിൽ പന്തുകളി കഴിഞ്ഞ് വന്ന യുവാക്കൾ ഇരുവരും സംസാരിച്ചു നിൽക്കുന്നത് കണ്ടതും നിർണ്ണായകമായി.