പാര്‍വതിയുടെ രാജി സ്വീകരിച്ച് ‘അമ്മ’; ബിനീഷിനോട് വിശദീകരണം തേടും

0

കൊച്ചി: മലയാള സിനിമാതാരങ്ങളുടെ സംഘടനയില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവെച്ച നടപടി സംഘടന അംഗീകരിച്ചു. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ അമ്മ യോഗത്തില്‍ തീരുമാനം. യോഗം ആരംഭിച്ചപ്പോള്‍ തന്നെ ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

പ്രസിഡണ്ട് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പാര്‍വതിയുടെ രാജി സ്വീകരിക്കാന്‍ തീരുമാനമായത്. നടൻ ഇടവേള ബാബുവിന്റെ അഭിമുഖത്തിലെ ചില പരാമർശങ്ങളുടെ പേരിൽ രാജിക്കത്തു നൽകിയ നടി പാർവതി തിരുവോത്തിന്റെ രാജി സ്വീകരിക്കാനും പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ബിനീഷിനെ സംഘടനയിൽനിന്നു സസ്പെൻഡ് ചെയ്യണമെന്ന ആവശ്യമുയർന്നതിനു പിന്നാലെ രൂക്ഷമായ വാക്കേറ്റമാണു യോഗത്തിലുണ്ടായത്.

നടൻ സിദ്ദിഖ് ഉൾപ്പെടെയുള്ളവർ ബിനീഷ് കോടിയേരിയെ സംഘടനയിൽനിന്നു സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. നടിമാരായ ഹണി റോസ്, രചന നാരായണൻ കുട്ടി തുടങ്ങിയവരും ഇതേ നിലപാടാണു സ്വീകരിച്ചത്. എന്നാൽ എംഎൽഎമാരായ മുകേഷ്, ഗണേഷ് കുമാർ തുടങ്ങിയവർ തിടുക്കപ്പെട്ട് നടപടി വേണ്ട എന്ന നിലപാടെടുത്തു. ഇതോടെയാണു വാക്കുതർക്കത്തിലേക്കു കാര്യങ്ങൾ നീങ്ങിയത്. 2009 മുതൽ ബിനീഷ് കോടിയേരി അമ്മയുടെ ആജീവനാന്ത അംഗത്വം എടുത്തിട്ടുണ്ട്.