അരിക്കൊമ്പൻ ദൗത്യം ഇന്ന് തന്നെ ലക്ഷ്യത്തിലെത്തും, കാലാവസ്ഥ അനുകൂലം: എ.കെ. ശശീന്ദ്രൻ

0

ഇടുക്കി: അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. അരിക്കൊമ്പൻ ദൗത്യം ഇന്ന് തന്നെ ലക്ഷ്യത്തിലെത്തുമെന്നും കാലാവസ്ഥ അനുകൂലമാണെന്നും മന്ത്രി വ്യക്തമാക്കി. അരിക്കൊമ്പനെ ഒറ്റയ്ക്ക് കിട്ടുക എന്നത് ശ്രമകരമായ ദൗത്യമാണ്. പ്രദേശത്തെ ആൾക്കൂട്ടം വെല്ലുവിളിയാകും. അതേ സമയം അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം വെളിപ്പെടുത്താനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. മുദ്രവച്ച കവറിൽ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി നിർദ്ദേശപ്രകാരമാണ് രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെക്കുന്നത്. വനം വകുപ്പ് സി സി എഫ് ആർ എസ് അരുണിന്റെയും മൂന്നാർ ഡി എഫ് ഒ രമേശ്‌ ബിഷ്നോയിയുടെയും നേതൃത്വത്തിലാണ് ദൗത്യം. ചിന്നക്കനാൽ പ‌ഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ട് വാ‍ർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സിമന്‍റ് പാലം ഭാഗത്തേക്കുള്ള റോഡ് 301 കോളനിക്ക് തിരിയുന്ന സ്ഥലത്ത് വെച്ച് അടച്ചു.

കഴിഞ്ഞ 7 വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 13 പേര്‍ മരണപ്പെടുകയും 3 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും 24 വീടുകളും 4 വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് അരിക്കൊമ്പനെ തളയ്ക്കുന്നതിനുള്ള നടപടി വനം വകുപ്പ് സ്വീകരിച്ചത്. 30 വയസ് പ്രായം തോന്നിക്കുന്ന ‘അരിക്കൊമ്പന്‍’ എന്ന കാട്ടാന കഴിഞ്ഞ ജനുവരി മാസം മാത്രം 3 കടകള്‍ തകര്‍ക്കുകയും അരിയും മറ്റ് റേഷന്‍ സാധനങ്ങളും കവരുകയും ചെയ്തിരുന്നു.