ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

0

തിരുവനന്തപുരം: ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍(61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകീട്ട് ഏഴ് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത്തഞ്ചോളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഏഴു തവണ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. അലി അക്ബര്‍ സംവിധാനം ചെയ്ത് 1988-ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്താണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യ ചിത്രം.

സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് രാധാകൃഷ്ണന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഷാജി.എന്‍.കരുണ്‍ ഛായാഗ്രാഹകനായ നിരവധി ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു. പിന്നീട് ഷാജി എന്‍ കരുണിന്റെ കീഴില്‍ അസോസിയേറ്റ് ഛായാഗ്രാഹകനായി.ഷാജി.എന്‍.കരുണ്‍ ഒരുക്കിയ ‘ഓള്’ ആണ് അവസാന ചിത്രം.

കളിയാട്ടം, ദേശാടനം, കരുണം, തീര്‍ത്ഥാടനം, കണ്ണകി, പരിണാമം, കൂട്ട്, മകള്‍ക്ക്, നാല് പെണ്ണുങ്ങള്‍, ഗുല്‍മോഹര്‍, വിലാപങ്ങള്‍ക്കപ്പുറം, പേരറിയാത്തവര്‍, കാട് പൂക്കുന്ന നേരം, ഓള് തുടങ്ങി എഴുപത്തഞ്ചോളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

ദേശാടനം, കരുണം, അടയാളങ്ങൾ, ഒറ്റക്കയ്യൻ, ബയോസ്കോപ്പ്, വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം, കാട് പൂക്കുന്ന നേരം എന്നീ ചിത്രങ്ങൾക്ക് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.