കാലാവസ്ഥാ പ്രവചനങ്ങള്‍ക്ക് കരുത്ത് പകരാൻ ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപിച്ചു; ദൗത്യം വിജയകരമെന്ന് ISRO

0

ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ INSAT-3DS ഭ്രമണപഥത്തിൽ. ജിഎസ്എൽവി എഫ് 14 റോക്കറ്റ് മൂന്ന് സ്റ്റേജുകളും വിജയകരമായി പൂർത്തിയാക്കി. ദൗത്യം വിജയകരമാണെന്നും ഇൻസാറ്റ് ത്രീ ഡിഎസ് നൂതന സങ്കേതങ്ങളുള്ള സാറ്റലൈറ്റാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പ്രതികരിച്ചു. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. 18.7 മിനിറ്റുകൾ കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്.

കാലാവസ്ഥാപ്രവചനത്തിൽ കൂടുതൽ കൃത്യത ആർജ്ജിക്കുകയാണ് INSAT-3DSന്റെ ലക്ഷ്യം. നിലവിൽ INSAT 3D, INSAT 3DR, ഓഷ്യൻ സാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് ഇന്ത്യ കാലാവസ്ഥാ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. കാലാവസ്ഥ പ്രവചനം, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ്, കാട്ടു തീ, മേഘങ്ങളുടെ സഞ്ചാരം, സമുദ്രത്തിലെ മാറ്റങ്ങൾ തുടങ്ങിയവ മനസിലാക്കാനും ഇന്‍സാറ്റ് 3ഡിഎസ് നല്‍കുന്ന വിവരങ്ങളിലൂടെ സാധിക്കും.

തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള റോക്കറ്റിൻ്റെ 16-ാം ദൗത്യമാണിത്. ഇനിമുതൽ സമുദ്രത്തിൻ്റെയും ഉപരിതലത്തിൻ്റെയും കാലാവസ്ഥാ നിരീക്ഷണങ്ങൾ കൂടുതൽ എളുപ്പമാകും. കാട്ടുതീ, പുക, മഞ്ഞ് മൂടൽ, ഇടിമിന്നൽ പോലുള്ള അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഹ്രസ്വ-ദൂര പ്രവചനങ്ങൾ, കാലാവസ്ഥാ എന്നിവയുടെ പഠനത്തിന് ഉപഗ്രഹം മുതൽക്കൂട്ടാകുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ. മിനിസ്റ്റി ഓഫ് എർത്ത് സയൻസാണ് നിർമ്മാണ ചിലവായ 400 കോടി രൂപ പൂർണ്ണമായും മുടക്കിയത്.