ആദിയിൽ നിന്നും തുടങ്ങി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കൊരു യാത്ര

0

പ്രണവ് മോഹൻലാലിൻറെ ആദിത്യ മോഹൻ എന്ന ആദിയെ രണ്ടും കയ്യും നീട്ടി സ്വീകരിച്ച അതെ മനസാലെത്തന്നെ അപ്പുവിനെയും ആരാധകർ നെഞ്ചിലേറ്റി കഴിഞ്ഞു. രാമലീലയ്ക്കുശേഷം അരുണ്‍ ഗോപി കഥയും തിരക്കഥയും സംവിധാനവും ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. മോഹൻലാലിന്‍റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിന്‍റെ പേരിനോട് സാദൃശ്യം ഉള്ളത് കൊണ്ടാവണം ഇതൊരു അധോലോക കഥയല്ല എന്ന ടാഗ് ലൈൻ സിനിമയ്ക്ക് വെച്ചത്. ടാഗ് ലൈൻ പോലെത്തന്നെ ഇരുപതാം നൂറ്റാണ്ടുമായി ഇതിന്‍റെ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. ഇതൊരു തികഞ്ഞ പ്രണയ ചിത്രമാണ്.


ഗോവൻ രാത്രിയിലെ ഒരു പുതുവർഷപ്പിറവിയോടെയാണ് സിനിമ തുടങ്ങുന്നത്. ഗോവയിലെ പഴയകാല ഗുണ്ടാനേതാവായ ബാബയുടെ (മനോജ് കെ. ജയന്‍) മകന്‍ അപ്പുവിന്‍റെ വേഷത്തിലാണ് പ്രണവ്. തിരമാലകളില്‍ സാഹസികപ്രകടനങ്ങള്‍ (സർഫിങ്) നടത്തിയും സ്വന്തമായി അധ്വാനിച്ചും ജീവിതം മുന്നോട്ട്കൊണ്ടുപോകുന്ന അപ്പുവിന് അപ്പന്‍റെ ചെയ്തികളോട് എതിർപ്പാണ്. അതുകൊണ്ടുതന്നെ അപ്പനുണ്ടാക്കി വയ്ക്കുന്ന പൊല്ലാപ്പിനെല്ലാം പരിഹാരം കാണുന്നത് അപ്പുവാണ്. അവരുടെ ഇടയിലേക്കാണ് സായ എന്ന ചെറുപ്പക്കാരി കടന്നുവരുന്നത്. ബാബ നടത്തുന്ന ഹോം സ്റ്റേയിലെ പ്രതീക്ഷിക്കാത്ത അതിഥിയായിട്ടാണ് സായയുടെ വരവ്. പുതുമുഖതാരം സായ ഡേവിഡ് ആ പേരിൽ തന്നെയാണ് ചിത്രത്തിലെത്തുന്നത്.

തുടക്കത്തിലേ ചെറിയ പിണക്കങ്ങൾക്ക് ഒടുവിൽ ഇരുവരും അടുപ്പത്തിലാകുന്നു. ആദ്യ പകുതി സയയോടുള്ള പ്രണയവും സൗഹൃദവുമൊക്കെയായി കഥ മുന്നോട്ട് പോകുന്നു. എന്നാൽ ഈ പ്രണയം അപ്പുവിനെ കൊണ്ടെത്തിക്കുന്നത് നിഗൂഢതകൾ നിറഞ്ഞ സായയുടെ ജീവിതത്തിലേക്കാണ്. പിന്നീടങ്ങോട്ട് തന്‍റെ പ്രണയം സഫലമാക്കാനുള്ള സായയുടെ ജീവിതത്തിലൂടെയുള്ള
അപ്പുവിന്‍റെ സാഹസികമായ യാത്രയാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. അവിടെനിന്നും കഥ കാഞ്ഞിരപ്പള്ളിയിലേക്ക് ചേക്കേറുകയാണ്. ആക്ഷനും പ്രണയവും കോർത്തിണക്കിയ ചിത്രത്തിൽ ആദ്യ പകുതി പ്രണയവും തമാശകളും നിറഞ്ഞതാണെങ്കിൽ രണ്ടാം പകുതിയോടെ ചിത്രം തകർപ്പൻ ആക്ഷൻ രംഗങ്ങളിലേക്ക് വഴി മാറുന്നു.

സമകാലിക രാഷ്ട്രീയവും സോഷ്യല്‍ മീഡിയയുടെ പ്രാധാന്യവും, വർഗീയതയും, കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങളും, എന്നിങ്ങനെ സാമൂഹിക പ്രസക്തിയുള്ള ഒട്ടനവധി വിഷയങ്ങൾ ചിത്രം കൈകാര്യം ചെയ്യുന്നു. ക്ലൈമാക്സിന് മുൻപുള്ള അതിസാഹസികമായ സംഘട്ടന രംഗങ്ങൾ മികച്ചവയാണ്. ചെറിയ രംഗങ്ങളിലാണെങ്കിലും ബിജുക്കുട്ടനും ധര്‍മജന്‍ ബോള്‍ഗാട്ടിയും ചിരിക്കുള്ള വകയൊരുക്കി. അപ്പുവിന്‍റെ അച്ഛൻ ബാബയായി എത്തിയ മനോജ് കെ. ജയനും അധോലോക നായകനായി എത്തിയ കലാഭവൻ ഷാജോണും അസാമാന്യ പ്രകടനമാണ് നടത്തിയിരിക്കുന്നത്.

ടിനി ടോം, സിദ്ദിഖ്, ഇന്നസെന്‍റെ, എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ആന്‍റണി പെരുമ്പാവൂർ ഗോകുൽ സുരേഷ്(സഖാവ് ഫ്രാൻസി) എന്നിവരുടെ അതിഥി വേഷങ്ങളും രസകരമായി. മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന് കൊറിയോഗ്രാഫി നിര്‍വഹിച്ചത്. ഗോപിസുന്ദറിന്‍റെതാണ് സംഗീതം. ഈ സംഗീതവും
അഭിനന്ദൻ രാമാനുജ ഛായാഗ്രഹണവും ഒത്തിണങ്ങിയപ്പോൾ ഗോവൻതീരങ്ങളുടെ അഴക് ഒന്നുകൂടി കൂടി. ചുരുക്കത്തിൽ പറഞ്ഞാൽ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് പ്രണവ് അരുൺ ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട്.