രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ് നാളെ

0

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം. കൊവിഡ് വ്യാപനത്തോടെ നികുതി- നികുതിയേതര വരുമാനത്തിലും കേന്ദ്രത്തിൽ നിന്നുള്ള വരുമാനത്തിലും കാര്യമായ കുറവും സംഭവിച്ചു.

ശമ്പള പരിഷ്‌കരണ ശുപാർശ നടപ്പാക്കിയതോടെ ചെലവിൽ കൂടുതൽ വർധനയുണ്ടായി. കൊവിഡ് പ്രതിരോധത്തിനും കൂടുതൽ പണം നീക്കിവക്കേണ്ടതുണ്ട്. പ്രതിസന്ധികളെ മറികടക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

സംസ്ഥാന വരുമാനത്തിന്റെ പ്രധാന മാർഗങ്ങളായ മദ്യവിൽപനയും ലോട്ടറിയും ലോക്ക്ഡൗണിൽ നിലച്ച അവസ്ഥയിലാണ്. ക്ഷേമ പെൻഷനുകൾ, വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കും പണം കണ്ടെത്തേണ്ടിയിരിക്കുന്നു. കടബാധ്യത ഉയരുകയും വികസന പ്രവർത്തനങ്ങൾക്ക് കിഫ്ബിയെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു.

കൊവിഡ് പ്രതിരോധത്തിന് ഊന്നൽ, പൊതുജനാരോഗ്യ മേഖലയിലെ സൗകര്യങ്ങൾ വർധിപ്പിച്ച് ജനകീയമാക്കുന്നതിന് നടപടികൾ, ആരോഗ്യപ്രവർത്തകരുടെ കൂടുതൽ വിന്യാസമുണ്ടാകുന്ന തരത്തിൽ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരണവും പ്രതീക്ഷിക്കുന്നു. വാക്‌സിനുൾപ്പെടെയുള്ള കൊവിഡ് പ്രതിരോധത്തിന് പ്രതീക്ഷിക്കുന്നത് 2000 കോടിയിലേറെ രൂപയാണ്.

ബജറ്റിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാലാകാലങ്ങളായി ആരോഗ്യ മേഖലയ്ക്കായി ജിഡിപിയുടെ ഒരു വിഹിതം മാത്രമാണ് മാറ്റിവെക്കുന്നത്. എന്നാൽ ഇത്തവണ നിലവിൽ നൽകുന്നതിനെക്കാൾ രണ്ടോ മൂന്നോ ഇരട്ടി മാറ്റിവെക്കണമെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു. കൊവിഡ് കഴിഞ്ഞാലും പകർച്ച വ്യാധികളെ ഭയപ്പെടേണ്ടതുണ്ട്. ഇതിനായി വൈറോളജി മേഖലയെ കൂടുതൽ ശാക്തീകരിക്കണം.