ഉംറയെക്കെത്തിയ മലയാളി സംഘം പാസ്പോർട്ട് നഷ്ടപ്പെട്ട് മക്കയിൽ കുടുങ്ങി

2

ഉംറയെക്കെത്തിയ മലയാളി സംഘം പാസ്പോർട്ട് നഷ്ടപ്പെട്ട് മക്കയിൽ കുടുങ്ങി. ബസ്സ് മാർഗം ഒരു പ്രൈവറ്റ് ഏജൻസി വഴി ഉംറയെക്കെത്തിയ 55 പേരടങ്ങുന്ന സംഘത്തിന്റെ പാസ്സ്പോർട്ടാണ് നഷ്ടമായിരിക്കുന്നത്. ഏജൻസിയുടെ പിഴവുമൂലമാണ് പാസ്‌പോർട് നഷ്ട്ടമായതെന്നാണ് വിലയിരുത്തൽ.

33 ഇന്ത്യക്കാരാണ്‌ സംഘത്തിലുള്ളത്. ആറു സ്ത്രീകൾ ഉൾപ്പെടെ ഇതിൽ 21 പേരും മലയാളികളാണ്‌. മറ്റുള്ളവർ ഈജിപ്ത്, പാക്കിസ്ഥാൻ, ബംഗ്ലാദേശ്‌ സ്വദേശികളാണ്‌. ഈ മാസം നാലിനാണ് സംഘം മക്കയിലെത്തിയത്.

അതിർത്തി ചെക്ക് പോസ്റ്റിലെ എമിഗ്രേഷൻ നടപടിക്രമങ്ങൾ കഴിഞ്ഞ് മക്കയിലെ താമസസ്ഥലത്ത് എത്തിയപ്പോൾ മുഴുവൻ പേരുടെയും പാസ്‌പോർട്ടുകൾ അടങ്ങിയ ബാഗ് ബസ് ഡ്രൈവർ ഹോട്ടൽ അധികൃതരെ ഏൽപ്പിച്ചിരുന്നതായി പറയുന്നു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ഇക്കാര്യം വ്യക്തവുന്നുമുണ്ട്. എന്നാൽ പിന്നീട് ക്ലീനിങ് ജോലിക്കാർ സ്ഥലം വൃത്തിയാക്കുന്നതിനിടയിൽ ഇതേ ബാഗും ഗാർബേജിൽ തള്ളുകയും അങ്ങനെ പാസ്പ്പോർട്ടുകൾ നഷ്ടപ്പെട്ടു എന്നുമാണ് അനുമാനിക്കുന്നത്.

പ്രശ്നം ഇന്ത്യൻ കോൺസുലേറ്റിലെത്തുകയും പാസ്പോർട്ട് നഷ്ടപ്പെട്ടാൽ ചെയ്യേണ്ട നിബന്ധനകൾ പൂർത്തിയാക്കി ഒരു വർഷ കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് ഇവർക്ക് നല്കാനുമാണ് കോൺസുലേറ്റ് തീരുമാനം.

എന്നാൽ ഇനി പുതിയ പാസ്പോർട്ട് ലഭിച്ച് അതിൽ വിസ സ്റ്റാമ്പ് ചെയ്ത് കുവൈത്തിലേക്ക് മടങ്ങുന്നതിനു കാലതാമസം വന്നേക്കാമെന്നും ഇവർ ഭയക്കുന്നു. വിസിറ്റിങ് വിസയിൽ കുവൈത്തിൽ എത്തി അവിടെ നിന്ന് ഉംറ വിസയിൽ മക്കയിലേക്ക് വന്നവരുമുണ്ട് കൂട്ടത്തിൽ. പാസ്പോർട്ട് ഇല്ലാതെ സൗദിയിൽ പുറത്ത് ഇറങ്ങി നടക്കാൻ കഴിയാത്ത പ്രയാസത്തിലുമാണ് ഇവരുള്ളത്. സാധാരണയിൽ നിന്നും വ്യത്യസ്തമായി നടപടിക്രമങ്ങൾ ലഘൂകരിച്ച് എത്രയും പെട്ടെന്ന് പാസ്പോര്ട്ട് ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

കഴിഞ്ഞ മൂന്നാം തീയതിയാണ്‌ ഇവർ കുവൈത്തിൽ നിന്ന് പുറപ്പെട്ടത്‌. മക്കയിലെ ഉംറ പൂർത്തിയാക്കി ഇന്ന് മദീനയിലേക്ക് പോകേണ്ടതായിരുന്നു. നേരത്തെ നിശ്ചയിച്ചത് പ്രകാരം 13ന് ആണ്‌ തിരിച്ച് കുവൈത്തിലേക്ക് മടങ്ങേണ്ടത്. എന്നാൽ യാത്രാ രേഖകൾ ശരിയാക്കലിന്റെ നൂലാമാലകൾ എപ്പോൾ തീർന്ന് ജോലിക്ക് കയറാനാകും എന്ന പേടിയിലാണ് എല്ലാവരും.