മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കേസ്; പിഡിപി നേതാവ് നിസാര്‍ മേത്തറിനെ സസ്‌പെന്റ് ചെയ്ത് പാര്‍ട്ടി

0

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ച കേസില്‍ പിഡിപി നേതാവ് നിസാര്‍ മേത്തറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു നിസാര്‍ മേത്തര്‍. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍ നടപടി. പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയുടെ പേരുവിവരങ്ങള്‍ സൈബറിടത്തില്‍ വെളിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തി പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെ കടവന്ത്ര പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പോലീസില്‍ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയുടെ പേരുവിവരങ്ങള്‍ സൈബറിടത്തില്‍ വെളിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് നിസാര്‍ മേത്തറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതും സസ്‌പെന്റ് ചെയ്തതും. പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാന്‍ പിഡിപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാര്‍ മേത്തര്‍. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅദനിയുടെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകയ്ക്ക് ദുരനുഭവം ഉണ്ടായത്.