കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; പോക്‌സോ ഭേദഗതിബില്‍ ലോക്‌സഭ പാസാക്കി

0

ന്യൂഡൽഹി: കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി പോക്സോ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. കുട്ടികള്‍ക്കുനേരെ ലൈംഗികാക്രമണം നടത്തുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. രാജ്യസഭ നേരത്തെ പാസാക്കിയ ബില്‍ രാഷ്ട്രപതി അംഗീകരിച്ചാല്‍ നിയമമാകും.

പീഡനത്തിന് ഇരയാകുന്നത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകള്‍. കുട്ടികള്‍ക്ക് നേരേയുള്ള കുറ്റകൃത്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോക്‌സോ നിയമ ഭേദഗതി ബില്‍ കേന്ദ്രം കൊണ്ടുവന്നത്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ശിക്ഷ കര്‍ശനമാക്കുന്ന പോക്‌സോ ഭേദഗതി ബില്‍ നേരത്തെ രാജ്യസഭ പാസാക്കിയിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വനിതാ – ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി അവകാശപ്പെട്ടു.

കഴിഞ്ഞ ജനുവരി 8ന് ലോക്സഭയിൽ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ വീണ്ടും കൊണ്ടുവരുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വർഷം തടവ് മുതൽ വധശിക്ഷ വരെ ലഭിക്കുന്ന വ്യവസ്ഥകൾ ഭേദഗതി ബില്ലിലുണ്ട്. കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് വർഷം തടവും പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു.

ലൈംഗിക വളര്‍ച്ചയ്ക്കായി ഹോര്‍മോണും മറ്റും കുത്തിവയ്ക്കുന്നതും പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ക്രൂരമായ പീഡനത്തിന്റെ പരിധിയില്‍ വരും.