നെടുമ്പാശേരിയിൽ പ്രധാനമന്ത്രി എത്തിയത് മലയാളി സ്റ്റൈലിൽ

0

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. മുണ്ടും ജുബയും ധരിച്ച് തനി മലയാളി സ്റ്റൈലിലാണ് പ്രധാനമന്ത്രി നെടുമ്പാശേരിയിലെത്തിയത്. വിമാനത്തിൽ നിന്നിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി ‌പിണറായി വിജയനും വിമാനത്താവളത്തിൽ എത്തിയിരുന്നു.

പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗം തുടങ്ങിയത്. എല്ലാവര്‍ക്കും അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. ‘ഓണത്തിന്‍റെ അവസരത്തില്‍ എത്തിച്ചേരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. എല്ലാവര്‍ക്കും ഓണാശംസകള്‍. കേരളം മനോഹര നാടാണ്.

സാംസ്‌കാരിക ഭംഗിയും പ്രകൃതി ഭംഗിയും കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. ഒരു ലക്ഷം കോടിയുടെ പദ്ധതികള്‍ കേരളത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കി. ദരിദ്രരുടെയും ദളിതരുടെയും ഉന്നമനമാണ് ലക്ഷ്യം. കേരളത്തില്‍ ഒരു ലക്ഷം കോടിയുടെ അടിസ്ഥാന വികസന പദ്ധതി നടപ്പാക്കി. പിഎംഎവൈ ദ്ധതി പ്രകാരം കേരളത്തില്‍ രണ്ടു ലക്ഷത്തിലധികം വീടുകള്‍ക്ക് അനുമതി നല്‍കി. ഒരു ലക്ഷം വീടുകള്‍ ഇതിനകം പൂര്‍ത്തിയാക്കി. ബിജെപിയുടെ സംസ്ഥാന സര്‍ക്കാരുകള്‍ ഉള്ളിടത്ത് വികസനം വേഗത്തില്‍ നടപ്പാകും. അത്തരം സംസ്ഥാനങ്ങളില്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രിയെ കാണുവാനായി നിരവധി ആളുകളാണ് എത്തിയത്. ബിജെപി പ്രവര്‍ത്തകരും നേരത്തെ തന്നെ നെടുമ്പാശേരിയില്‍ എത്തിയിരുന്നു.ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി കൊച്ചി മെട്രോയുടെയും ദക്ഷിണ റെയില്‍വേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കും. ബിജെപിയുടെ പരിപാടിക്കുശേഷം വൈകിട്ട് 6 മണിക്ക് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്‍ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ശിലാസ്ഥാപനം തുടങ്ങിയവ നിര്‍വഹിക്കും.