പ്രവീൺ റാണ റിമാൻഡിൽ; 36 കേസുകൾ, 16 കോടിയോളം രൂപ കൈമാറിയെന്ന് പ്രതി

0

സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രവീൺ റാണ റിമാൻഡിൽ. ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്തത്. തൃശൂർ അഡിഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 16 കോടിയോളം രൂപ കൈമാറിയെന്ന് പ്രവീൺ റാണ മൊഴി നൽകിയതായും പൊലീസ് വ്യക്തമാക്കി. കൂടുതൽ പേരെ ചോദ്യം ചെയ്യും. തൃശൂർ സ്വദേശി ഹണി തോമസിന്‍റെ പരാതിയിലാണ് റാണയെ അറസ്റ്റ് ചെയ്തത്.

പ്രവീൺ റാണയെ സഹായിച്ച കണ്ണൂർ സ്വദേശി ഷൗക്കത്തിന് നോട്ടീസ് നൽകാനാണ് പൊലീസിന്റെ നീക്കം. കൂടുതൽ കേസുകൾ വരും ദിവസങ്ങളിൽ രജിസ്റ്റർ ചെയ്യും. വിവിധ സ്ഥാപനങ്ങൾ കേന്ദ്രികരിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. 11 സ്ഥാപനങ്ങളുടെ കീഴിലാണ് തട്ടിപ്പെന്നാണ് റിമാൻഡ് റിപ്പോർട്ട്. നിലവിൽ 36 കേസുകൾ പ്രവീൺ റാണയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ട്.

അതേസമയം സേഫ് ആന്‍റ് സ്ട്രോങ് എന്ന സ്ഥാപനത്തിന്‍റെ കണ്ണൂർ ബ്രാഞ്ചിലും നിക്ഷേപ തട്ടിപ്പ് നടത്തിയതായി പരാതി. വ്യാഴാഴ്ച മാത്രം അഞ്ച് പരാതികൾ കണ്ണൂർ ടൗൺ പൊലീസിന് ലഭിച്ചു. ഇതോടെ സ്ഥാപനം കൂടുതൽ ജില്ലകളിൽ തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായി.