കുടകിലെ തിബറ്റന്‍ ബുദ്ധ കേന്ദ്രവും സുവർണ ക്ഷേത്രവും സന്ദർശിച്ച് സാദിഖലി ശിഹാബ് തങ്ങള്‍

0

കുടകിലെ തിബറ്റന്‍ ബുദ്ധ കേന്ദ്രവും സുവർണ ക്ഷേത്രവും സന്ദർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. തിബറ്റന്‍ ബുദ്ധ കേന്ദ്രത്തിന്റെ ജനറൽ സെക്രട്ടറി ഭൂട്ടാൻകാരനായ കർമ്മശ്രീ സാദിഖലി ശിഹാബ് തങ്ങളെ സ്വീകരിച്ച് ആനയിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് തന്റെ ബുദ്ധ കേന്ദ്ര സന്ദർശനത്തെപ്പറ്റി ഫെയ്സ്ബുക്കിൽ കുറിച്ചത്. കർമ്മശ്രീയുമായുള്ള 2 ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

ചൈനാ ടിബറ്റ് പ്രശ്നത്തെതുടർന്ന് അഭയാർത്ഥികളായി ഇന്ത്യയിലെത്തിയവർക്ക് ദലൈലാമയുടെ അപേക്ഷപ്രകാരം അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി മിസോറാമിലും, കർണാടകയിലെ ഹുബ്ലി,കൂർഗ് മേഖലകളിലും സ്ഥലം വിട്ടു നൽകി.

കൂർഗിൽ കുശാൽ നഗറിലാണിത്. അവിടെ പതിനായിരത്തോളം ആളുകളുണ്ട്. ഗോൾഡൻ ടെമ്പിൾ മുഖ്യകേന്ദ്രമാണ്. ഡിഗ്രി കോളജ്, ഹയർ സെക്കണ്ടറി സ്കൂൾ, റസിഡൻഷ്യൽ സ്കൂൾ, ധ്യാനകേന്ദ്രങ്ങൾ തുടങ്ങിയവ അവർ നടത്തുന്നുണ്ട്.

ബുദ്ധമത വിശ്വാസികൾ നൽകുന്ന സംഭാവനകളാണ് പ്രധാന വരുമാനം. ധാരാളം ടൂറിസ്റ്റുകൾ നിത്യസന്ദർശകരാണ്.
ശമ്പളമൊന്നും പറ്റാതെ സ്വയം സമർപ്പിതരായ പ്രീസ്റ്റുകളാണ് (ധ്യാന പുരുഷൻമാർ) ഈ ടിബറ്റൻ കേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാർ.

കേന്ദ്രത്തിൻറെ ജനറൽ സെക്രട്ടറി ഭൂട്ടാൻ കാരനായ കർമ്മശ്രീ ഞങ്ങളെ സ്വീകരിച്ചു. ഈ സമുഛയത്തിന്റെ സുരക്ഷാച്ചുമതല ഇന്ത്യാ ഗവൺമെന്റിൻറിനാണ്.