റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി; നാട്ടിലെത്തിക്കാൻ ശ്രമം

0

റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധഭൂമിയിൽ കുടുങ്ങി രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി. പ്രിൻസ് സെബാസ്റ്റ്യൻ, പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരാണ് മോസ്‌കോയിലെ എംബസിയിലെത്തിയത്. താത്കാലിക യാത്രാരേഖ വഴി ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം പുരോഗമിക്കുകയാണ്.

അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, വിനീത് സിൽവ എന്നിവരെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. അഞ്ചുതെങ്ങിൽ നിന്ന് മൂന്നു യുവാക്കളാണ് റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധമുഖത്ത് കുടുങ്ങിയത്. ഇതിൽ പ്രിൻസ് സെബാസ്റ്റ്യൻ ഇന്ത്യൻ എംബസിയിലെത്തി.

ഇന്ത്യൻ എംബസിയിലെത്തിയ ഇരുവരും നാട്ടിലേക്ക് വരാനുള്ള അപേക്ഷ നൽകി. തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റ് വഴിയാണ് ഇവർ റഷ്യയിലേക്ക് പോയത്. മികച്ച ശമ്പളവും ജോലിയും വാഗ്ദാനം നൽകിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. അതിന് ശേഷം ഇവരിൽ നിന്ന് ചില എഗ്രിമെന്റ് പേപ്പറുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം ഇവരെ മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്യുകയുമായിരുന്നു. ട്രെയിനിംഗിന് ശേഷം പ്രിൻസിനേയും വിനീതിനേയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും മാറ്റുകയുമായിരുന്നു.