യുഎഇ സന്ദർശിക്കാൻ വിസയും ടിക്കറ്റും മാത്രം പോരാ; പരിശോധന കർശനമാക്കി വിമാനക്കമ്പനികൾ

0

ദുബായ്: വിസിറ്റിങ് വിസയിൽ യുഎഇയിലേക്കു പോകുന്നവരുടെ കൈവശം വിസയും ടിക്കറ്റും മാത്രം പോരാ. ഹോട്ടൽ ബുക്കിങ് രേഖകളും 5000 ദിർഹവും കൂടി കൈവശമുണ്ടെങ്കിലേ യുഎഇയിൽ പ്രവേശിക്കാനാവൂ. ഇത്രയും രേഖകളില്ലാതെ എത്തുന്നവരെ വിമാനക്കമ്പനികൾ മടക്കി അയച്ചു തുടങ്ങി.

ഒരു മാസത്തെ സന്ദർശക വിസയ്ക്ക് 3000 ദിർഹവും രണ്ടു മാസത്തെ വിസയ്ക്ക് 5000 ദിർഹവുമാണ് കൈവശം വേണ്ടത്. ഇത്രയും തുക ചെലവാക്കാവുന്ന ക്രെഡിറ്റ് കാർഡ് ഉണ്ടായാലും മതിയാകും. യാത്രക്കാരുടെ പക്കൽ മുഴുവൻ രേഖകളുമുണ്ടെന്ന് ഉറപ്പാക്കുന്ന പരിശോധന വിമാനക്കമ്പനികൾ‌ കർശനമാക്കിയതോടെ നിരവധി പേരുടെ യാത്ര മുടങ്ങി.

കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് സന്ദർശക വിസയും യാത്രാ ടിക്കറ്റും മാത്രമായി എത്തിയ നൂറു കണക്കിന് പേർക്കാണ് മറ്റു രേഖകൾ ഇല്ലാത്തതിനാൽ മടങ്ങേണ്ടി വന്നത്. യാത്ര മുടങ്ങിയവർക്ക് മറ്റൊരു ദിവസം യാത്ര ചെയ്യാനോ ടിക്കറ്റ് തുക മടക്കി നൽകാനോ വിമാനക്കമ്പനികൾ തയാറായിട്ടുമില്ല.

സന്ദർശക വിസയിലെ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കിക്കൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞ ചൊവ്വാഴ്ച വിമാനക്കമ്പനികൾക്ക് ലഭിച്ചു. ഇതുപ്രകാരം, രേഖകളില്ലാതെ യുഎഇയിൽ എത്തുന്നവരുടെ ഉത്തരവാദിത്വം വിമാനക്കമ്പനികൾക്കാണ്.

മതിയായ രേഖകളില്ലാതെ എത്തുന്ന ഓരോ യാത്രക്കാർക്കും 5000 ദിർഹം വീതമാണ് എയർലൈനുകൾക്കു മേൽ പിഴ ചുമത്തുന്നത്. അടുത്തിടെ പൂർണമായ രേഖകളില്ലാതെ വിമാനമിറങ്ങിയ യാത്രക്കാരെ യുഎഇയിൽ തടഞ്ഞു വച്ചിരുന്നു. ഇതേത്തുടർന്നാണ് വിമാനക്കമ്പനികൾ പരിശോധന കർശനമാക്കിയിരിക്കുന്നത്.