ഗൾഫ് രാജ്യങ്ങൾക്കെല്ലാം കൂടി ഒറ്റ വിസ; ഈ വർഷം തന്നെ

0

ദുബായ്: ഷെങ്കൻ വിസ ഉപയോഗിച്ച് വിവിധ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന മാതൃകയിൽ ഗൾഫ് രാജ്യങ്ങൾക്കായും ഏകീകൃത വിസ വരുന്നു. ഏറെ നാളായി ചർച്ചയിലുള്ള പുതിയ സമ്പ്രദായം ഈ വർഷം തന്നെ നടപ്പാക്കുമെന്നാണ് സൂചന.

ഭാവിയിൽ ക്രൂഡ് ഓയിലിനു ഡിമാൻഡ് കുറയാനുള്ള സാധ്യത മുൻകൂട്ടി കണ്ട് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജിസിസി) ഏകീകൃത വിസ തീരുമാനവുമായി മുന്നോട്ടു പോകുന്നത്. നിലവിൽ സന്ദർശക വിസ ലഭിക്കാൻ ചെലവും ബുദ്ധിമുട്ടും ഏറെയുള്ള ചില ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര ഇതോടെ എളുപ്പമാകും.

യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ എന്നിവയാണ് ജിസിസി രാജ്യങ്ങൾ.

നിലവിൽ 6000 രൂപ മുതൽ 9000 രൂപ വരെ മുടക്കിയാൽ യുഎഇയിലേക്ക് ടൂറിസ്റ്റ് വിസ ലഭിക്കുമെന്നിരിക്കെ, 12,000 രൂപ വരെ മുടക്കിയാൽ ഏകീകൃത വിസ എടുക്കാൻ സാധിക്കും എന്നതാണ് വിനോദസഞ്ചാരികൾക്കുള്ള മെച്ചം. ഈ ഒറ്റ വിസയിൽ മേഖലയിലെ മിക്ക രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ ടൂറിസ്റ്റ് വിസയ്ക്കു മാത്രമായിരിക്കും ഈ സൗകര്യം അനുവദിക്കുക.