വാട്ടര്‍ഫോഡ് ടൈഗേഴ്സും , ഐറിഷ് ബ്ലാസ്റ്റര്‍സ് വൈറ്റും ജേതാക്കള്‍ .

0

വാട്ടര്‍ഫോഡ് ടൈഗേഴ്സ് സംഘടിപ്പിച്ച രണ്ടാമത് ഏകദിന സെവന്‍സ് മേളയ്ക്ക് സമാപനം.ഇന്നലെ വാട്ടര്‍ഫോഡ്  നടന്ന സെവന്‍സ് ഫുട്ബോള്‍ മേളയില്‍ അണ്ടര്‍ 30 വിഭാഗത്തില്‍ റിപ്പബ്ലിക്ക് ഓഫ് കോര്‍ക്കിനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയാണ് ഐറിഷ് ബ്ലാസ്റ്റര്‍സ് വൈറ്റ് തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ഉയര്‍ത്തിയത്‌. ഈ വിഭാഗത്തില്‍ മികച്ചതാരമായി റിപബ്ലിക്ക്‌ ഓഫ് കോര്‍ക്കിന്‍റെ നിഖിലും, മികച്ച പ്രതിരോധ നിര താരമായി ഐറിഷ് ബ്ലാസ്റ്റര്‍സ് വൈറ്റിന്റെ ലെസ്ലിയും, മികച്ച ഗോള്‍ കീപ്പറായി ബ്ലാസ്റ്റര്‍സ് വൈറ്റിന്റെ ആല്‍ബര്‍ട്ട് തോമസിനെയും തിരഞ്ഞെടുത്തു.

30+ വിഭാഗത്തില്‍ ശകതരായ ഐറിഷ് ബ്ലാസ്റ്റര്‍സ് യെല്ലോയെ ഒരു ഗോളിന് കീഴടക്കിയാണ് ആതിഥേയരായ വാട്ടര്‍ഫോഡ് ടൈഗേഴ്സ് തങ്ങളുടെ കന്നി കിരീടം നേടിയത്. മികച്ച കളിക്കാരനായി ടൈഗേഴ്സിന്‍റെ ഷിബുവിനെയും,പ്രതിരോധ നിര താരമായി ഐറിഷ് ബ്ലാസ്റ്റര്‍സ് യെല്ലോയുടെ ഫിന്‍സിയെയും , മികച്ച ഗോള്‍ കീപ്പറായി ടൈഗേഴ്സിന്‍റെ സോജനെയും തിരഞ്ഞെടുത്തു.
ജന പങ്കാളിത്തം കൊണ്ടും, സംഘാടന മികവു കൊണ്ടും   ശ്രദ്ധേയമായ ഒരു മേള തന്നെയായിരുന്നു ഇത്. അയര്‍ലണ്ടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനൊന്നു ടീമുകള്‍ പങ്കെടുത്ത ഈ ഏകദിന സെവന്‍സ് മേളയുടെ സമാപന സമ്മേളനവും പ്രൌഡ ഗംഭീരമായിരുന്നു.വാട്ടര്‍ഫോഡ് മെട്രോ പോളിറ്റന്‍ മേയര്‍ ഷെയിന്‍ റെയിന്‍ഹാര്‍ട്ട് അദ്ധ്യക്ഷത വഹിച്ചു.കൌണ്‍സിലര്‍ ജിം ഗ്രിഫിനും സന്നിഹിതനായിരുന്നു.

ഈ ഏകദിന സെവന്‍സ് ഫുട്ബോള്‍  മേള ഗംഭീര വിജയമാക്കി തീര്‍ത്ത എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും സംഘാടകര്‍ നന്ദി അറിയിക്കുകയുണ്ടായി.