പൊലീസ് ‍‍സ്റ്റേഷനിൽ ഇനി ഡ്യൂട്ടി പകുതിപ്പേർക്ക് മാത്രം; പ്രവര്‍ത്തനക്രമത്തില്‍ തിങ്കളാഴ്ച മുതല്‍ മാറ്റം

0

തിരുവനന്തപുരം∙ കോവിഡിന്റെ പശ്ചാത്തലത്തിൽ പൊലീസിന്‍റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം വരുത്തി. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കല്‍, വിവിധ ഉപകരണങ്ങളുടെ പ്രയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം. സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജറില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളില്‍ പലതും അന്താരാഷ്ട്ര നിലവാരത്തിലുളളവയാണെന്നും നിര്‍ദ്ദേശങ്ങള്‍ തിങ്കളാഴ്ച നിലവില്‍ വരുമെന്നും പോലീസ് വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പോലീസ് ഡിപ്പാർട്മെന്റിലെ എല്ലാ യൂണിറ്റുകളിലും ഡ്യൂട്ടിക്കായി പകുതി ജീവനക്കാരെ നിയോഗിച്ചശേഷം പകുതിപ്പേര്‍ക്ക് റെസ്റ്റ് നല്‍കുന്ന വിധത്തില്‍ ജോലി പുനഃക്രമീകരിക്കുന്നതിന് യൂണിറ്റ് മേധാവിമാര്‍ക്ക് നിർദേശം നൽകും. ബാക്കി പകുതിപ്പേര്‍ക്ക് ഡ്യൂട്ടി വിശ്രമം അനുവദിക്കും. അടിയന്തര ഘട്ടങ്ങളില്‍ ആവശ്യപ്പെട്ടാലുടന്‍ ജോലിക്കെത്തണം. കഴിയുന്നതും ഏഴ് ദിവസത്തെ ജോലിക്കു ശേഷം ഏഴു ദിവസത്തെ റെസ്റ്റ് അനുവദിക്കണം. പോലീസുകാര്‍ ആരോഗ്യപരമായ ഭക്ഷണക്രമം പാലിച്ച് മതിയായ വ്യായാമമുറകള്‍, യോഗ എന്നിവ ശീലമാക്കണം. നിർദേശങ്ങൾ തിങ്കളാഴ്ച നിലവിൽ വരും.

ജാമ്യം കിട്ടുന്ന വകുപ്പാണെങ്കിൽ അറസ്റ്റ് പരമാവധി ഒഴിവാക്കണമെന്നു നിർദേശമുണ്ട്. അറസ്റ്റ് ചെയ്യാൻ പോകുന്ന ഉദ്യോഗസ്ഥർ മാസ്കും ഗ്ലാസും ധരിക്കണം. സാനിറ്റൈസർ കൂടെ ഉണ്ടായിരിക്കണം. അറസ്റ്റു ചെയ്യുന്ന ആളും മാസ്കും ഗ്ലൗസും ധരിക്കണം. അറസ്റ്റു ചെയ്യുന്ന ആളെ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ഒരു മീറ്റർ അകലം പാലിച്ച് സീറ്റ് ക്രമീകരിക്കണം. മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി ശരീര ഊഷ്മാവ് പരിശോധിക്കണം. പൊലീസ് വാഹനം അണുവിമുക്തമാക്കണം. ഇന്റലിജൻസ് റിപ്പോർട്ടോ, ലഹരിമരുന്നു കടത്തുന്നതായി റിപ്പോർട്ടോ ഉണ്ടെങ്കിൽ മാത്രമേ വാഹനം പരിശോധിക്കാവൂ.

വിവിധ പോലീസ് സേനകളിലെ നടപടിക്രമങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെയാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഈ മാറ്റങ്ങള്‍ ഒരു സാഹചര്യത്തിലും പോലീസിന്റെ പ്രവര്‍ത്തനമികവിനെ ബാധിക്കില്ലെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പോലീസ് സേനാംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പരിശീലന വിഭാഗം എ.ഡി.ജി.പി ഡോ.ബി സന്ധ്യ, ബറ്റാലിയന്‍ വിഭാഗം എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ എന്നിവരെ ചുമതലപ്പെടുത്തി.

അസുഖബാധിതരാകുന്ന ഉദ്യോഗസ്ഥര്‍ അക്കാര്യം ഉടന്‍തന്നെ മേലധികാരികളെ അറിയിക്കേണ്ടതാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുളള കോവിഡ് സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സമൂഹത്തിന് മാതൃകയായിരിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇവയില്‍ മികവ് പുലര്‍ത്തുകയും മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കുകയും ചെയ്യുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

റോള്‍കാള്‍, ഷിഫ്റ്റ് മാറ്റം, പരേഡ്, ക്ലാസുകള്‍ എന്നിങ്ങനെ പൊലീസുദ്യോഗസ്ഥര്‍ ഒത്തുകൂടുന്ന അവസരങ്ങള്‍ പരമാവധി ഒഴിവാക്കണം. ഡ്യൂട്ടി നിശ്ചയിച്ച ശേഷം എല്ലാ ദിവസവും വൈകുന്നേരം അക്കാര്യം പൊലീസുദ്യോഗസ്ഥരെ ഫോണ്‍മുഖേന അറിയിക്കണം. ഡ്യൂട്ടിക്കായി സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം പൊലീസുദ്യോഗസ്ഥര്‍ ഡ്യൂട്ടിസ്ഥലങ്ങളില്‍ നേരിട്ട് ഹാജരായശേഷം ഫോണ്‍വഴി സ്റ്റേഷനില്‍ അറിയിച്ചാല്‍ മതിയാകും. ഡ്യൂട്ടി കഴിയുമ്പോള്‍ വിഡിയോ കോള്‍, ഫോണ്‍, വയര്‍ലെസ് മുഖേന മേലുദ്യോഗസ്ഥനെ അക്കാര്യം അറിയിച്ചശേഷം മടങ്ങാം. മേലുദ്യോഗസ്ഥര്‍ ദിനംപ്രതി നിര്‍ദേശങ്ങള്‍ നല്‍കാന്‍ എസ്എംഎസ്, വാട്സാപ്, ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. പൊലീസ് സ്റ്റേഷനുകളില്‍ പൊലീസുദ്യോഗസ്ഥര്‍ ഒരുമിച്ച് വിശ്രമിക്കുന്നതും കൂട്ടംചേര്‍ന്ന് ഇരിക്കുന്നതും ഒഴിവാക്കണം.

യൂണിഫോം ഉപയോഗിക്കുന്നതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ദിവസവും അലക്കിയ വൃത്തിയുളള യൂണിഫോം തന്നെ ധരിക്കണം. ഫീല്‍ഡ് ജോലിയില്‍ ആയിരിക്കുമ്പോള്‍ റബ്ബര്‍ ഷൂസ്, ഗം ബൂട്ട്, കാന്‍വാസ് ഷൂ എന്നിവ ഉപയോഗിക്കാം. ഫെയ്സ് ഷീല്‍ഡ് ധരിക്കുമ്പോള്‍ തൊപ്പി നിര്‍ബന്ധമില്ല. മൊബൈല്‍ ഫോണില്‍ കഴിയുന്നതും സ്പീക്കര്‍ മോഡില്‍ സംസാരിക്കണം. എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഏറ്റവും പുതിയ ആരോഗ്യവിവരങ്ങള്‍ അറിവുണ്ടായിരിക്കണം. ഇനിയൊരു അറിയിപ്പുണ്ടാകുംവരെ വെളളിയാഴ്ച പരേഡ് ഒഴിവാക്കിയിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു.