ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ അല്ലു അര്‍ജുൻ, ചിത്രം ‘റോക്കട്രി’, നടിമാര്‍ ആലിയയും കൃതിയും

0

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ അല്ലു അര്‍ജുൻ (ചിത്രം ‘പുഷ്‍പ’). മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ചിത്രം ‘ഗംഗുഭായ് കത്തിയാവഡി’) കൃതി സനോണും (‘മിമി’). മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന് ‘ഹോമി’ലൂടെ ലഭിച്ചു. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് ‘റോക്കട്രി: ദ നമ്പി ഇഫക്റ്റ്‍സി’നും മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ‘ഹോമി’നും മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡിന് ‘നായാട്ടി’ലൂടെ ഷാഹി കബീറും മികച്ച നവാഗത സംവിധായകനുള്ള പുരസ്‍കാരം ‘മേപ്പടിയാനി’ലൂടെ വിഷ്‍ണു മോഹനും സ്വന്തമാക്കി.

ഐഎസ്‍ആര്‍ഒ മുൻ ശാസ്‍ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ‘റോക്കട്രി: ദ നമ്പി ഇഫക്ട്’ അവാര്‍ഡ് പ്രവനചത്തില്‍ ഇടംപിടിച്ചതായിരുന്നു. പ്രേക്ഷകര്‍ പ്രതീക്ഷിച്ചതു പോലെ മികച്ച ചിത്രമായ ‘റോക്കട്രി: ദ നമ്പി ഇഫക്ട്’ ഒരുക്കിയതും നായകനായതും ആര്‍ മാധവനായിരുന്നു. മികച്ച നടനുള്ള പുരസ്‍കാരത്തിനും മാധവന് പ്രതീക്ഷയുണ്ടായിരുന്നു. മികച്ച നടനുള്ള മത്സരത്തിന് പറഞ്ഞുകേട്ട ജോജു വേഷമിട്ട ‘നായാട്ടി’ന് മറ്റൊരു പുരസ്‍കാരമാണ് ലഭിച്ചത്. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാര്‍ഡ് ഷാഹി കബീര്‍ ‘നായാട്ടി’ലൂടെ നേടിയപ്പോള്‍ മികച്ച അവലംബിത തിരക്കഥാകൃത്തുക്കളായി ‘ഗംഗുഭായ് കത്തിയവഡി’ എന്ന ചിത്രത്തിലൂടെ സഞ്‍ജയ് ലീല ഭൻസാലിയും ഉത്കര്‍ഷനി വസിഷ്‍തയും തെരഞ്ഞെടുക്കപ്പെട്ടു.

ഓസ്‍കര്‍ പുരസ്‍കാരം വരെ നേടിയ സംഗീതഞ്‍ജന്റെ ‘നാട്ടു നാട്ടു’ ഗാനം ദേശിയ തലത്തില്‍ ഒന്നാമത് എത്തിയില്ല എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‍കാരം കീരവാണിക്കാണ്. ‘ആര്‍ആര്‍ആറി’ലെ ‘കമൊരം ഭീമുഡോ’ എന്ന ഗാനം ആലപിച്ച കാലഭൈരവ മികച്ച ഗായകനായപ്പോള്‍ ഗായിക ശ്രേയാ ഘോഷാലാണ്. ‘പുഷ്‍പ’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് ദേവിശ്രീ പ്രസാദിന് പുരസ്‍കാരം ലഭിച്ചു.

മികച്ച സഹ നടനായി പങ്കജ് ത്രിപാഠി (‘മിമി’) തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സഹ നടി പല്ലവി ജോഷി (‘ദ കശ്‍മീര്‍ ഫയല്‍സ്’) ആണ്. മികച്ച തമിഴ് സിനിമ ‘കടൈസി വിവസായി’, കന്നട സിനിമ ‘777 ചാര്‍ളി’, തെലുങ്ക് സിനിമ ‘സര്‍ദാര്‍ ഉധം’, മറാഠി സിനിമ ‘ഏക്ദാ കായ് സാലാ’, ‘ആസാമീസ് സിനിമ ‘ആനൂര്‍’, ബംഗാളി സിനിമ ‘കാല്‍കോക്കോ’ ഗുജറാത്തി സിനിമ ‘ലാസ്റ്റ് ഫിലിം ഷോ’ എന്നിങ്ങനെയും അവാര്‍ഡ് നേടി. അവിക് സര്‍ദാര്‍ ‘ഉദം’ എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനായപ്പോള്‍ കോസ്റ്റ്യൂം ഡിസൈനര്‍ വീര കപൂറുമാണ്. ‘ഗംഗുഭായ് കത്തിയാവഡി’ എന്ന ചിത്രത്തിലെ എഡിറ്റിംഗിന് പുരസ്‍കാരം സഞ്ജയ് ലീല ഭൻസാലിയും നേടി.