ചോദ്യം ചെയ്യൽ മൂന്നാം ദിവസം: ബാലചന്ദ്രകുമാറിനെ വിളിപ്പിച്ചില്ല

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് (Dileep) ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസമായ ഇന്നും തുടരും. രാത്രി എട്ട് മണിക്ക് ചോദ്യം ചെയ്യല് അവസാനിപ്പിക്കണം എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലും 11 മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. ചോദ്യം ചെയ്യലിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച്ചയാണ് സമര്‍പ്പിക്കുക. റിപ്പബ്ലിക് ദിനമായതിനാല്‍ നാളെ ഹൈക്കോടതി അവധിയാണ്.

ചോദ്യം ചെയ്യലിന്‍റെ അവസാന ദിവസമായ ഇന്ന് പരാതിക്കാരനായ സംവിധായകൻ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാ‍ന്‍ ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നുവെങ്കിലും ഒഴിവാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്‍റെ ആവശ്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും പ്രതികളുടെ മുൻകൂർ ജാമ്യാപകേഷയില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുക. ഗൂഡാലോചനയിൽ കഴമ്പുണ്ടെന്ന് കണ്ടാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി വിധി പുറപ്പെടുവിക്കും.

അതേസമയം ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന പിക് പോക്കറ്റ് സിനിമയിൽ നിന്ന് പിൻമാറുന്നതായി തന്നെ അറിയിച്ചത് ബാലചന്ദ്രകുമാർ തന്നെയാണെന്ന് സംവിധായകൻ റാഫി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിൽ മൊഴി നൽകിയതിന് ശേഷമായിരുന്നു റാഫിയുടെ പ്രതികരണം. ദിലീപിനോട് വൈരാഗ്യമുള്ളതായി ബാലചന്ദ്രകുമാർ പറഞ്ഞിട്ടില്ല. പക്ഷേ പിക് പോക്കറ്റ് സിനിമ നീണ്ട് പോകുന്നതിൽ ബാലചന്ദ്രകുമാറിന് വിഷമം ഉണ്ടായിരുന്നുവെന്നും റാഫി പറഞ്ഞു. എന്തു കൊണ്ടാണ് സിനിമയിൽ നിന്നും പിൻമാറിയതെന്നതിനെകുറിച്ച് അറിയില്ല. പിൻമാറിയെന്ന് മാത്രമാണ് തന്നെ വിളിച്ചറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ കാര്യങ്ങളെല്ലാം സുനിൽ കുമാർ തുറന്ന് പറയമെന്ന് സുനിൽ കുമാറിൻ്റെ അമ്മ വ്യക്തമാക്കി. സുനിൽ കുമാറിനെ ജയിലിൽ കണ്ട ശേഷമായിരുന്നു ശോഭനയുടെ പ്രതികരണം. നടന്ന സംഭവങ്ങൾ പുറം ലോകത്തോട് പറയുമെന്ന് സുനിൽ കുമാർ പറഞ്ഞു. ചെയ്ത് പോയതിൽ സുനിലിന് കുറ്റ ബോധമുണ്ട്. ദിലീപിന്‍റെ വാക്കില്‍ താന്‍ പെട്ട് പോയി എന്നാണ് സുനിൽ കുമാർ പറഞ്ഞതെന്നും ശോഭന കൂട്ടിച്ചേര്‍ത്തിരുന്നു.