തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത്: മുഖ്യപ്രതി കീഴടങ്ങി

0

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണി അഡ്വക്കേറ്റ് ബിജു മോഹൻ കീഴടങ്ങി. കൊച്ചിയിലെ ഡിആർഐ ഓഫീസിലെത്തിയാണ് ബിജുമോഹൻ കീഴടങ്ങിയത്.ബിജുവിനെ ഡി.ആർ.ഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. . ഇന്നലെ ഹൈക്കോടതിയിൽ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ തന്നെ ബിജു മോഹൻ ഇന്ന് കീഴ‍ടങ്ങുമെന്ന് അറിയിച്ചിരുന്നു.

കേസിൽ ഉദ്യോഗസ്ഥരടക്കം പ്രതിചേർക്കപ്പെട്ട സാഹചര്യത്തിൽ അന്വേഷണം സി.ബി.ഐയെ ഏൽപ്പിച്ചു. 11 പേർക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. സി.ബി.ഐയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണൻ അടക്കം പ്രതിയായ സാഹചര്യത്തിലാണ് കേസ് സി.ബി.ഐക്ക് വിട്ടത്.

സ്വർണക്കടത്തിൽ ഇനി രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരും ഇടനിലക്കാരും സ്വർണം വാങ്ങിയവരും പിടിയിലാകാനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ഇനി സി.ബി.ഐ നടത്തും. വി രാധാകൃണനും അഭിഭാഷകൻ ബിജുവും എക്സറേ മേഖല വഴി പരിശോധന ഇല്ലാതെ സ്വർണവുമായി കടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും സി.ബി.ഐ പിടിച്ചെടുത്തു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ എയർപോർട്ട് ജീവനക്കാർ പിടിയിലായതോടെയാണ് റവന്യൂ ഇന്റലിജൻസ് തെരച്ചിൽ വ്യാപകമായത്.

ഇയാളെ ചോദ്യം ചെയ്യുന്നത് വഴി സ്വർണ്ണക്കടത്ത് റാക്കറ്റിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്‍റെയും സെറീന ഷാജിയുടെയും ബാഗിൽ നിന്ന് 25 കിലോ സ്വർണം ഡിആർഐ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്.

സ്വർണ്ണം കടത്തിയിരുന്നത് പിപിഎം ചെയിൻസ് ഉടമ മുഹമ്മദലിക്ക് വേണ്ടിയാണെന്ന് ഡിആർഐ കണ്ടെത്തിയിട്ടുണ്ട്. പിപിഎം തിരുവനന്തപുരം ഷോറൂം മാനേജർ ഹക്കീമും ഡയറക്ടർമാരും ഒളിവിലാണ്. മുഹമ്മദലിയുടെ ദുബായ് സ്ഥാപനത്തിൽ നിന്നാണ് സ്വർണം വാങ്ങിയതെന്ന് പിടിയിലായ സെറീന മൊഴി നൽകിയിരുന്നു.