ആഗ്രയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 മരണം

0

ന്യൂഡല്‍ഹി: ആഗ്രയിലെ യമുന എക്‌സ്പ്രസ് വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു.അപകടത്തില്‍ പരിക്കേറ്റ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിൽ നാൽപതോളം യാത്രക്കാരുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.ലഖ്‌നൗവില്‍നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ബസാണ് തിങ്കളാഴ്ച പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

അവധ് ബസ് ഡിപ്പോയിലുള്ള UP33 AT5877 എന്ന ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് യമുന എക്സ്പ്രസ് വേയിലുള്ള ഝര്‍ണ നലയിലുള്ള അഴുക്ക്ചാലിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ്, എസ്.എസ്.പി എന്നിവരോട് നിര്‍ദ്ദേശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.