പി.എസ്.സി പരീക്ഷ ഇനിമുതല്‍ രണ്ടുഘട്ടം; രണ്ടാംഘട്ടത്തില്‍ തസ്തികയ്ക്ക് അനുസരിച്ച് ചോദ്യങ്ങള്‍

0

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാരീതിയിൽ സമൂലമായ പരിഷ്കാരങ്ങൾ വരുത്തുന്നതായി പ്രഖ്യാപിച്ച് പിഎസ്‍സി ചെയർമാൻ എം കെ സക്കീർ. പരീക്ഷകൾ ഇനിമുതൽ രണ്ടുഘട്ടം. ആദ്യഘട്ടത്തിൽ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതിൽ വിജയിക്കുന്നവർ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുമെന്ന് പി.എസ്.സി ചെയർമാൻ അറിയിച്ചു.

അപേക്ഷകൾ കൂടുതലായി വരുന്ന തസ്തികകൾക്കായിരിക്കും പുതിയ പരിഷ്കരണം ബാധകമാവുക. പത്ത് ലക്ഷമോ, ഇരുപത് ലക്ഷമോ പേർ അപേക്ഷിച്ചാൽ അവർക്ക് വേണ്ടി ആദ്യം നടത്തുക പ്രാഥമിക സ്ക്രീനിംഗ് ടെസ്റ്റാകും. ഇതിൽ പാസ്സാകുന്ന മികച്ച ഉദ്യോഗാർത്ഥികൾക്കായി രണ്ടാം പരീക്ഷ നടത്തും. ഇതിൽ വിഷയാധിഷ്ഠിതമായ, കൂടുതൽ മികച്ച ചോദ്യങ്ങൾ ഉണ്ടാകും. ഇതിന്‍റെ മാർക്കാകും അന്തിമറാങ്കിംഗിന്‍റെ മാനദണ്ഡം. യോഗ്യതാപരീക്ഷയിലെ മാർക്ക് അന്തിമറാങ്കിംഗിൽ പരിഗണിക്കപ്പെടില്ല. യുപിഎസ്‍സി പരീക്ഷയുടെ അടക്കം മാതൃകയിൽ മികച്ച രീതിയിൽ പരീക്ഷാരീതി സമഗ്രമായി മാറ്റുകയാണ്. ഇത് ഇന്നലെ മുതൽ നിലവിൽ വന്നതായും പിഎസ്‍സി ചെയർമാൻ വ്യക്തമാക്കി.

അതേസമയം, നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് വീണ്ടും അദ്ദേഹം വ്യക്തമാക്കുന്നു. കൊവിഡ് കാലത്തും പിഎസ്‍സി വിജയകരമായിത്തന്നെയാണ് പ്രവർത്തിച്ചത്. 11,000-ത്തോളം നിയമനശുപാർശകൾ കൊവിഡ് കാലത്ത് നൽകാനായി. പിഎസ്‍സി പരീക്ഷാരീതിയിൽ സമൂലമായ മാറ്റം വരുത്താൻ തീരുമാനിച്ചതുകൊണ്ടുതന്നെ ഒരു വർഷമായി ഇത്തരത്തിലുളള ഒരു തീരുമാനം നടപ്പാക്കാനായി സമഗ്രമായ മാറ്റങ്ങൾ പിഎസ്‍സി പ്രവർത്തനരീതിയിൽ കൊണ്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവർ മികവുള്ളവരാകുമെന്നും കഴിവുള്ളവർ നിയമനത്തിന് യോഗ്യത നേടുമെന്നും പി.എസ്.സി ചെയർമാൻ പറഞ്ഞു. പത്താംക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികൾക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷകളായിരിക്കും ഉണ്ടായിരിക്കുക. സ്ക്രീനിങ് ടെസ്റ്റിലെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. മെയിൻ പരീക്ഷയ്ക്ക് തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങൾ ഉണ്ടാകും.

നീട്ടിവെച്ച പരീക്ഷകൾ സെപ്റ്റംബർ മുതൽ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകൾ ഡിസംബർ മുതൽ ആരംഭിക്കും. നേരത്തെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നൽകിയിട്ടുണ്ട്. കെ.എ.എസ് പ്രിലിമിനറി ഫലം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.