ഇ-സ്റ്റാമ്പിങ് വരുന്നു: ഇനിമുദ്രപ്പത്രം വേണ്ടാ

0

തിരുവനന്തപുരം: എല്ലാ രജിസ്‌ട്രേഷൻ ഇടപാടുകൾക്കും സർക്കാർ ഇ-സ്റ്റാമ്പിങ് ഏർപ്പെടുത്തുന്നു. മുദ്രപ്പത്രങ്ങൾ തുടർന്നും നിലവിലുണ്ടാകും. എന്നാൽ, ഇതിനു പകരമായി ഇ-സ്റ്റാമ്പിങ് വഴി ആധാരമടക്കം എല്ലാവിധ രജിസ്ട്രേഷൻ ഇടപാടുകളും നടത്താം. മാർച്ചുമുതൽ ഇത് നിലവിൽവന്നേക്കും. നിലവിൽ, മുദ്രപ്പത്രവില ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്കാണ് ഇ-സ്റ്റാമ്പിങ് നിർബന്ധം. ഇനി ചെറിയ ഇടപാടുകൾക്കുകൂടി ഈ സൗകര്യം ലഭിക്കും. വാടകച്ചീട്ടിനുപോലും ഇ-സ്റ്റാമ്പിങ് മതിയാകും.

ഗുണങ്ങൾ

  • മുദ്രപ്പത്രത്തിന്റെ പേരിലുള്ള തട്ടിപ്പ് തടയാം.
  • കുറഞ്ഞ തുകയ്ക്കുള്ള മുദ്രപ്പത്രത്തിന്റെ ദൗർലഭ്യം മൂലം കൂടിയ തുകയുടെ പത്രം വാങ്ങേണ്ടിവരുന്നത് ഒഴിവാകും.
  • സർക്കാരിനും സാമ്പത്തിക മെച്ചം.
  • മുദ്രപ്പത്രത്തിന്റെ പേരിൽ വെണ്ടർമാർക്ക് നൽകുന്ന കമ്മിഷൻ ഇനത്തിലെ ചെലവ് കുറയും.

ആധാരത്തിൽ വിരലടയാളവും ഇടപാടുകാരന്റെ ഫോട്ടോയും ഡിജിറ്റലായി രേഖപ്പെടുത്തുന്ന രീതിയിലേക്ക് മാറുകയാണ്. മഷിയിൽ വിരൽ മുക്കി അടയാളം പതിക്കുന്ന പരമ്പരാഗത സമ്പ്രദായവും ഒഴിവാകും. പകരം ഡിജിറ്റലായി വിരലടയാളം പതിക്കും. ഇതിനുള്ള ഉപകരണം സബ് രജിസ്ട്രാർ ഓഫീസുകളിൽ ലഭ്യമാക്കും. കർണാടകത്തിലും മറ്റും ഇത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. വസ്തുവിൽപ്പനയിൽ ഏറെ തട്ടിപ്പുകൾക്ക് സാധ്യതയുള്ളതിനാൽ വിൽക്കുന്നയാൾ നിർബന്ധമായും സബ് രജിസ്ട്രാറുടെ മുന്നിലെത്തണമെന്ന നിബന്ധനയിൽ മാറ്റമുണ്ടാകില്ല.

സ്ഥലം വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ആളുകളുടെ ഫോട്ടോയും ഇതേ മാതൃകയിൽ ഡിജിറ്റലായി ആധാരത്തിൽ പതിക്കും. പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കുന്നതാണ് നിലവിലെ രീതി. കാലാന്തരത്തിൽ ഫോട്ടോയും വിരലടയാളവും അവ്യക്തമാകുന്നത് ഒഴിവാക്കാനാണ് ഇവ ഡിജിറ്റലായി പതിക്കുന്നത്. ഇതോടെ ആധാരങ്ങൾ പൂർണമായും ഡിജിറ്റലാകും. മുൻ ആധാരങ്ങളുടെ പകർപ്പുകളും ഓൺലൈനിൽ ലഭ്യമാക്കും. ഇതിനുള്ള ഫീസും അപേക്ഷയും ഓൺലൈനായി അടച്ചാൽ ഓൺലൈനായിത്തന്നെ പകർപ്പും ലഭ്യമാക്കും.

സേവനങ്ങൾക്കായി അലയേണ്ട

രജിസ്‌ട്രേഷൻ ഇടപാടുകൾക്ക് സർക്കാരിലേക്ക് അടയ്ക്കേണ്ട തുക പൂർണമായി ഇ-സ്റ്റാമ്പിങ് വഴിയാക്കുന്നത് ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ്. മുദ്രപ്പത്രത്തിന്റെ ദൗർലഭ്യം ഇനി പ്രശ്നമാകില്ല. വിവിധതരം രജിസ്‌ട്രേഷനുകൾ എളുപ്പമാകും. ആധാരങ്ങളുടെ പകർപ്പ്, ബാധ്യതാ സർട്ടിഫിക്കറ്റ്, കുടിക്കട സർട്ടിഫിക്കറ്റ് തുടങ്ങി സാധാരണക്കാർക്ക് ആവശ്യമായി വരുന്ന രേഖകളെല്ലാം ഓൺലൈനായി ലഭിക്കുന്നത് ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതി ഒഴിവാക്കും. -വി.എൻ. വാസവൻ, രജിസ്ട്രേഷൻ മന്ത്രി.