മൂവാറ്റുപുഴയിൽ യുവാവിനെ കാമുകിയുടെ സഹോദരൻ വെട്ടിവീഴ്ത്തി; ഒരാള്‍ പിടിയില്‍

0

മൂവാറ്റുപുഴ: സഹോദരിയെ പ്രണയിച്ച സുഹൃത്തിനെ യുവാവ് വെട്ടിയ സംഭവം ദുരഭിമാന വധശ്രമമെന്ന് നിഗമനം. ദളിത് യുവാവും സുഹൃത്തുമായ അഖില്‍ ശിവനും സഹോദരിയും തമ്മിലുള്ള അടുപ്പത്തില്‍ മുഖ്യപ്രതി ബേസില്‍ എല്‍ദോസ്(22) എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

പണ്ടിരിമല തടിയിലക്കുടിയിൽ ശിവന്റെ മകൻ അഖിൽ (19) ആണ് വെട്ടേറ്റ് ഗുരുതര നിലയിലായത്. പെൺകുട്ടിയുടെ സഹോദരൻ ബേസിൽ എൽദോസാണ് ഇയാളെ വെട്ടിയത്.അതേസമയം, കേസിലെ രണ്ടാംപ്രതിയായ 17 വയസ്സുകാരനെ പോലീസ് സംഘം ഞായറാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പമാണ് ബേസില്‍ എല്‍ദോസ് അഖിലിനെ ആക്രമിക്കാനായി മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്ക് മുന്നില്‍ ബൈക്കിലെത്തിയത്. പിടിയിലായ രണ്ടാംപ്രതിയാണ് ബൈക്ക് ഓടിച്ചിരുന്നത്.

ഇന്നലെ വൈകിട്ട് ആറിന് 130 കവലയ്ക്കു സമീപമാണു സംഭവം. മാസ്ക് വാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തിയ അഖിലിനെ ബേസിൽ വടിവാൾ കൊണ്ടു കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. നാട്ടുകാരാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചത്.സഹോദരൻ വടിവാളുമായി വീട്ടിൽനിന്നു പുറപ്പെട്ടിട്ടുണ്ടെന്ന് യുവതി അഖിലിനു മുന്നറിയിപ്പു നൽകിയിരുന്നതായി പൊലീസ് പറ​ഞ്ഞു.

വെട്ടേറ്റ അഖിലും മുഖ്യപ്രതിയായ ബേസില്‍ എല്‍ദോസും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരും സുഹൃത്തുക്കളുമാണ്. ഇതിനിടെയാണ് ബേസിലിന്റെ സഹോദരിയുമായി അഖില്‍ പ്രണയത്തിലായത്. അതേസമയം, മകന്‍ അഖിലിനെ അക്രമിക്കാന്‍ പോയവിവരം തങ്ങളാരും അറിഞ്ഞില്ലെന്നാണ് ബേസിലിന്റെ കുടുംബം പോലീസിനോട് പറഞ്ഞത്.

ചെറുവിരലിന്റെ ഒരു വശം മുറിഞ്ഞുപ്പോയിട്ടുമുണ്ട്. കഴുത്തിനുള്ള വെട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ അഖില്‍ ധരിച്ചിരുന്ന ഹെല്‍മെറ്റില്‍ തട്ടി. പുരികത്തിനും നെറ്റിക്കും ഇടയിലും മുറിവേറ്റു. അഖിലിനെ കാത്ത് ബൈക്കില്‍ ഇരിക്കുകയായിരുന്ന അഖിലിന്റെ സുഹൃത്ത് അരുണ്‍ ഇതു കണ്ട് ഓടിയെത്തി കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച് തടയുകയും ചെയ്തു. ഇതിനിടെയാണ് അരുണിനും മുറിവേറ്റത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മുഖ്യപ്രതി ബേസിലിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.