ജപ്തിക്കെത്തിയപ്പോൾ ആത്മഹത്യാ ശ്രമം നടത്തിയ ദമ്പതിമാരിൽ ഭർത്താവ് മരിച്ചു

0

തിരുവനന്തപുരം∙ കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മിഷനും പോലീസിനും മുന്നിൽ ഭാര്യയെ ചേർത്തുപിടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പൊള്ളലേറ്റ് ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജൻ ആണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ ഇരു വൃക്കകളും തകരാറിലായതാണ് മരണകാരണം.

കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ വെച്ച് തീകൊളുത്തിയ രാജൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ അമ്പിളി (40) ചികിത്സയിലാണ്.

ഭാര്യ ചികിത്സയിൽ തുടരുകയാണ്. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും രാജൻ മൊഴി നൽകിയിരുന്നു. ഭാര്യയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം ലൈറ്റര്‍ കത്തിക്കുകയായിരുന്നു. ഇതോടെ പൊലീസ് രാജന്റെ കൈയ്യിലെ ലൈറ്റർ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തീ പടർന്നത്. തീപിടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മക്കളുടെ മുന്നില്‍ വച്ചാണ് ഇരുവരുടെയും ദേഹത്തേക്ക് തീയാളി പിടിച്ചത്. പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്.

നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്‍റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം. രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുൻപ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം.