‘ദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കണം’: കേരള നിയമസഭ പ്രമേയം ഐക്യകണ്ഠേന പാസാക്കി

0

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം ഐക്യകണ്ഠേന പസാക്കി. അനൂപ് ജേക്കബ്, എൻ ഷംസു​ദ്ദീൻ പി ടി തോമസ് എന്നിവർ നിർദേശിച്ച ഭേദഗതികളോടെയാണ് പ്രമേയം പാസാക്കിയത്.

മുഖ്യമന്ത്രിയാണ് സഭയിൽ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചത്. ലക്ഷദ്വീപിൽ കാവി അജണ്ട നടപ്പാക്കുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതത്തെ ഇല്ലാതാക്കുന്നുവെന്നും തെങ്ങിലടക്കം കാവി നിറം പൂശുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചട്ടം 118 പ്രകാരമുള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. ലക്ഷദ്വീപിൽ നടപ്പാക്കുന്നത് സംഘപരിവാർ അജണ്ടയാണെന്നും അത് മുളയിലേ നുള്ളണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സാംസ്‌കാരിക – മതേതര മൂല്യങ്ങളുടെ കടക്കൽ കാത്തിവെക്കാനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ കാശ്മീർ ആയിരുന്നു ബിജെപിയുടെ ലക്ഷ്യമെങ്കിൽ ഇന്ന് ലക്ഷദ്വീപാണെന്നും നാളെ കേരളമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ന് പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യമിട്ടുവെന്നും നാളെ അത് ജാതി പിന്നെ ഉപജാതി അങ്ങനെയായി മാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ദ്വീപ് ജനതയുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്കാരങ്ങൾ ഉടൻ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.