സംസ്ഥാനത്ത് മഴ കനത്തു; മീനച്ചിലാറും മണിമലയാറും കരകവിഞ്ഞൊഴുകുന്നു; എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം

0

തിരുവനന്തപുരം: കാലവർഷം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും നാശനഷ്ടം. കോട്ടയം ജില്ലയിലെ മീനച്ചിലാറും മണിമലയാറും കരകവിഞ്ഞൊഴുകി. സംസ്ഥാനത്ത് വീണ്ടും ഡാമുകൾ തുറന്നു. ഇടുക്കിയിലെ മലങ്കര ,കല്ലാർക്കുട്ടി, പാംബ്ല, എറണാകുളത്തെ ഭൂതത്താൻകെട്ട്, തിരുവനന്തപുരത്തെ അരുവിക്കര,കോഴിക്കോട്ടെ പെരുവണ്ണാമൂഴി എന്നീ ഡാമുകളാണ് തുറന്നത്.

നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പെരിയാറിന്റെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശമുണ്ട്. മഴ തുടരുകയാണെങ്കിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. കല്ലാർക്കുട്ടി, പാംബ്ല ഡാമുകളുടെ ഒരു ഷട്ടർ വീതവും, ഭൂതത്താൻകെട്ട് ഡാമിന്റെ ഒൻപത് ഷട്ടറുകളും, മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുമാണ് തുറന്നത്. തുറന്ന ഡാമുകളെല്ലാം താരതമ്യേന ചെറിയ അണക്കെട്ടുകളുടെ വിഭാഗത്തിൽ പെടുന്നവയാണ്.

മഴ ശക്തമായതോടെ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ കലക്ടർ നിർത്തിവച്ചു. മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങുന്നതിനാൽ പാലാ നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്. വാഗമൺ തീക്കോയി റോഡിൽ മണ്ണിടിഞ്ഞു. ഇടുക്കിയിലും പലയിടത്തു മണ്ണിടിഞ്ഞു. പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി 15 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

സംസ്ഥാനത്താകെ മഴ കനക്കുകയാണ്. അറബിക്കടലിൽ നിന്നുമുള്ള കാറ്റ് സംസ്ഥാനത്തിന് കുറുകെ വീശി തുടങ്ങിയതാണ് ദുർബലമായിരുന്ന മഴ കണക്കാൻ കാരണമായത്. 23 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനൽകി. കാറ്റും ശക്തമാവും. ചിലയിടങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുത്.

മഴക്കെടുതിയിൽ മൂന്നുപേർ മരിച്ചു, നാലുപേരെ കാണാതായി.കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തർവീതം മരിച്ചത്.തലശ്ശേരിയിൽ വിദ്യാർഥിയായ ചിറക്കര മോറക്കുന്ന് മോറാൽക്കാവിനു സമീപം സീനോത്ത് മനത്താനത്ത് ബദറുൽ അദ്‌നാൻ (17) കുളത്തിൽ മുങ്ങിമരിച്ചു. പത്തനംതിട്ടയിൽ മീൻ പിടിക്കാൻ പോയ തിരുവല്ല വള്ളംകുളം നന്നൂർ സ്വദേശി ടി.വി. കോശി(54) മണിമലയാറ്റിൽ വീണുമരിച്ചു. കൊല്ലത്ത് കാറ്റിൽ തെങ്ങുവീണ് പനയം ചോനംചിറ സ്വദേശി കുന്നിൽതൊടിയിൽ ദിലീപ്കുമാർ (54) മരിച്ചു.

ശനിയാഴ്ച- കാസർകോട്, ഞായറാഴ്ച- കോഴിക്കോട്, വയനാട്, തിങ്കളാഴ്ച- ഇടുക്കി, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.