സംസ്ഥാനത്ത് ഭൂരേഖകൾ ഡിജിറ്റലാകുന്നു; സര്‍വെ സഭകൾ സംഘടിപ്പിക്കാൻ റവന്യു വകുപ്പ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തുന്ന ഡിജിറ്റൽ സര്‍വെക്ക് മുന്നോടിയായി സര്‍വെ സഭകൾ സംഘടിപ്പിക്കാനൊരുങ്ങി റവന്യു വകുപ്പ്. ഡിജിറ്റൽ സര്‍വെയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ബോധവത്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് സര്‍വെ സഭകൾ ഒരുങ്ങുന്നത്.

‘എല്ലാവര്‍ക്കും ഭൂമി’ എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ആശയം മുൻനിര്‍ത്തിയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ ഭൂമി ശാസ്ത്രീയമായി അളന്ന് ഭൂരേഖകൾ ഡിജിറ്റലായി സൂക്ഷിക്കും. ഇത്തരത്തിൽ സംസ്ഥാനത്ത് ആകെയുള്ള 1,666 വില്ലേജുകളിൽ 1,550 ഇടത്ത് നാല് വര്‍ഷത്തിനകം സര്‍വെ പൂര്‍ത്തിയാക്കാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. ‘എന്‍റെ ഭൂമി’യെന്ന് പേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പദ്ധതിയെ ആര്‍കെഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 807 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.

ആദ്യത്തെ മൂന്ന് വർഷം 400 വില്ലേജുകൾ വീതവും അവസാന വർഷം 350 വില്ലേജുകളും അടക്കം ആകെ 15,00 വില്ലേജുകൾ എന്നരീതിയിലാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേ നടപ്പിലാക്കുന്നത്. നിലവിൽ 94 വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ പൂർത്തീകരിച്ചു. 22 വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ നടപടികൾ നടക്കുന്നു. ഇവ ഒഴികെയുള്ള 1,550 വില്ലേജുകൾ ആണ് ഈ പദ്ധതിയിൽ ഇപ്പോള്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

സര്‍വെ കാര്യക്ഷമമാക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കലാണ് ആദ്യപടി. ഇതിന്‍റെ ഭാഗമായിട്ടാണ് റവന്യൂ വകുപ്പ് ഡിജിറ്റൽ സര്‍വെക്ക് മുന്നോടിയായിട്ടാണ് സംസ്ഥാനത്ത് സര്‍വ്വെ സഭകൾ സംഘടിപ്പിക്കുന്നത്. സര്‍വെക്ക് ഉദ്യോഗസ്ഥരെത്തുമെന്നും അവര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങള്‍ എന്തൊക്കെയെന്നും ഭൂരേഖകൾ ഡിജിറ്റലാകുമ്പോഴുള്ള സൗകര്യവും എല്ലാം ഉദ്യോഗസ്ഥര്‍ ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തും. ഉദ്യോഗസ്ഥര്‍ സര്‍വെക്ക് എത്തുമ്പോൾ ആവശ്യമായ രേഖകൾ നൽകുക, അതിര്‍ത്തി കാണിക്കുക, ആവശ്യമെങ്കിൽ കാട് വെട്ടി അതിര്‍ത്തി തെളിക്കുക തുടങ്ങിയവയിലെല്ലാം റവന്യൂ വകുപ്പ് ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം വെളിയൂര്‍ വില്ലേജിലെ തോന്നക്കലിലാണ് ഉദ്ഘാടനം. ആദ്യം 200 വില്ലേജുകളിൽ സര്‍വെ നടക്കും. ഒരു വില്ലേജിൽ ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കും. സര്‍വെ സഭകൾക്ക് ക്ലാസെടുക്കാൻ ഒരു വില്ലേജിൽ രണ്ട് ഉദ്യോഗസ്ഥരടക്കം 400 പേര്‍ക്കാണ് പരിശീലനം നൽകുന്നത്. ഡിജിറ്റൽ സർവ്വേ നടപ്പിലാക്കുന്നതിനു വേണ്ടി വകുപ്പിലെ ജീവനക്കാര്‍ക്ക് പുറമേ സാങ്കേതിക പരിജ്ഞാനമുള്ള 1,500 സർവേയർമാരെയും 3,200 സഹായികളെയും താൽക്കാലികമായി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്‌ മുഖാന്തിരം നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.