‘മോദിയുടെ സിനിമയെടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്’; വ്യവസായിക്ക് ഒരു കോടി നഷ്ടമായി

0

ലഖ്‌നൗവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള സിനിമയെടുക്കാനെന്ന് പറഞ്ഞ് വ്യവസായിയിൽ നിന്നും ഒരു കോടി രൂപ തട്ടി. ഹേമന്ത് കുമാർ റായ് എന്ന വ്യവസായിയാണ് തട്ടിപ്പിനിരയായത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും നിന്നും മോദിയെക്കുറിച്ച് സിനിമ ചെയ്യാനായി അനുവാദം ലഭിച്ചിട്ടുണ്ടെന്ന് ഇവർ അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

ചിത്രം പൂർത്തിയാക്കാൻ ഇനി പത്ത് ദിവസം കൂടി വേണമെന്നും പറഞ്ഞു. പക്ഷെ ഈ ദിവസങ്ങളിലെ സിനിമയുടെ ഷൂട്ടിങ്ങിനായി ഒരു കോടി രൂപ ആവശ്യമാണെന്നും ഇവർ ഹേമന്തിനെ അറിയിച്ചു.സിനിമയുടെ റിലീസിന് ശേഷം കളക്ഷന്റെ 25 ശതമാനം ഹേമന്ദിന് നൽകാമെന്ന് ഇവർ വാക്ക് നൽകി. കരാർ ഒപ്പിട്ട ഹേമന്ത് ഗഡുക്കളായി ഇവർക്ക് പണം നൽകുകയായിരുന്നു.

യൂട്യൂബിലേക്ക് പാട്ടുകൾ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്യുന്ന കമ്പനി നടത്തി വരികയായിരുന്ന ഹേമന്ത് 2023 സെപ്റ്റംബറിലാണ് പ്രതികളെ പരിചയപ്പെടുന്നത്. കേസിന് പിന്നാലെ സികന്ദർ ഖാൻ, സഞ്ജയ് സിംങ്, സബ്ബീർ ഖുറേഷി എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ ഹേമന്ത് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മൂന്നുപേർക്കെതിരെയും വഞ്ചനാക്കുറ്റം ചുമത്തിയ പൊലീസ് തുടർനടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്.