മോർഗൻ ഫ്രീമാനൊപ്പം ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിൽ തിളങ്ങി ഗാനിം അൽ മുഫ്ത

0

ദോഹ: ഫിഫ ലോകകപ്പിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ വിഖ്യാത നടൻ മോർഗൻ ഫ്രീമാനൊപ്പം വേദി പങ്കിടാൻ ഖത്തറി പൗരൻ ഗാനീം അൽ മുഫ്‌താ. ഖത്തറി ബാലൻ ഗാനിം അൽ മുഫ്ത ഖത്തറിലെ അറിയപ്പെടുന്ന യൂട്യൂബറാണ്. ലോകകപ്പ് ഉദ്‌ഘാടനവേളയില്‍ ഫ്രീമാനൊപ്പമുള്ള മുഫ്‌താഹിന്‍റെ കൂടിക്കാഴ്‌ച ലോകത്തിന്‍റെ ഹൃദയം കീഴടക്കിയിരുന്നു.

ഇരുപതുകാരനായ ഗാനിം പ്രചോദനപ്രഭാഷണങ്ങൾ കൊണ്ട് ശ്രദ്ധേയനാണ്. കോഡൽ റിഗ്രെഷൻ സിൻഡ്രോം ബാധിതനായതിൽ ഗാനിമിന്റെ അരയ്ക്കു താഴേക്ക് ശാരീരിക വളർച്ചയില്ല. ഖത്തർ ലോകകപ്പിന്റെ അംബാസഡർമാരിലൊരാൾ കൂടിയാണ് ഗാനിം. അസോസിയേഷൻ ഓഫ് ഗാനിം എന്ന കൂട്ടായ്മയിലൂടെ കാരുണ്യപ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

നട്ടെല്ലിന്‍റെ വളർച്ച ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചയാളാണ് മുഫ്താഹ്. എന്നാൽ രോഗത്തോട് മല്ലിട്ട് സംരംഭകനെന്ന നിലയിലും സേഷ്യൽ ഇൻഫ്ലുവൻസറായും തലയുയർത്തി ലോകകപ്പ് വേദിയിലെത്തി. ഗൾഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ ജെബൽ ഷാംസ് കയറിയ മുഫ്തയ്ക്ക് എവറസ്റ്റ് കീഴടക്കണമെന്നാണ് മോഹം. ഉയരങ്ങൾ കീഴടക്കാനുള്ള മോഹങ്ങൾക്ക് മുന്നിൽ ഈ ഉയരക്കുറവ് ഒരു തടസ്സമേ അല്ലെന്ന് ബോധ്യപ്പെടുത്താനാണ് കാൽപന്തിന്‍റെ പെരുങ്കളിയാട്ടത്തിലെ അംബാസഡറായി മുഫ്തയെ തെരഞ്ഞെടുത്തതും.