ഒമിക്രോണ്‍: സംസ്ഥാനത്ത് രാത്രി കർഫ്യുവിൽ പുതുവര്‍ഷത്തെ വരവേല്‍ക്കാം

0

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിന് കടിഞ്ഞാൺ വീണു. സംസ്ഥാനത്താകെ രാത്രി കർഫ്യു ആരംഭിച്ചതോടെ ഏറക്കുറെ പുതുവർഷാഘോഷം അവസാനിച്ചു. ഇനിയുള്ള മണിക്കൂറുകൾ കടുത്ത നിയന്ത്രണത്തിന്‍റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കി പുതുവർഷ പിറവി ആഘോഷിക്കാം. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഇക്കുറി കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്.

കോഴിക്കോട് ആഘോഷങ്ങള്‍ക്ക് 9.30 വരെ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ഒന്‍പത് മണിമുതൽ നഗരത്തിലടക്കം നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കി. നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ നേരത്തെ തന്നെ ബീച്ചിൽ ആളുകൾ കുറഞ്ഞു തുടങ്ങി. കോഴിക്കോട് നഗരത്തിൽ ഏഴ് കേന്ദ്രങ്ങളിൽ പൊലിസ് പരിശോധന രാത്രിയിലും തുടരും. ഹോട്ടലുകളും ബാറുകളും ഒന്‍പത് മണിയോടെ പ്രവർത്തനം അവസാനിപ്പിച്ചു. വീട്ടിലിരുന്ന് കോഴിക്കോട് കളക്ടറുടെ ഇൻസ്റ്റാഗ്രം പേജിലൂടെ ആഘോഷത്തിൽ പങ്കുചേരാൻ പൊതുജനങ്ങൾക്ക് ക്ഷണമുണ്ട്.

ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി മാറാറുള്ള കൊച്ചിയിലും ഇത്തവണ പഴയ തിരക്കും ബഹളവും ഉണ്ടായിരുന്നില്ല. കൊവിഡ്, ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കാര്‍ണിവലും പാപ്പാഞ്ഞിയെ കത്തിക്കലും ഇല്ലാതെയാണ് കൊച്ചിക്കാരുടെ ഇത്തവണത്തെ ന്യൂ ഇയര്‍. 10 മണിയോടെ ബീച്ചിൽ നിന്നും ആളുകൾ പൂർണ്ണമായും ഒഴിഞ്ഞ് പോയി.

തിരുവനന്തപുരത്തും സമാനമായ സ്ഥിതിയാണുള്ളത്. കോവളം അടക്കമുള്ള ബീച്ചുകളില്‍ ആളുകളെ നേരത്തെ തന്നെ ഒഴിപ്പിച്ചു.
ആള്‍ക്കൂട്ടം പാടില്ലെന്നും എട്ട് മണിക്ക് എല്ലാവരും തിരികെ പോവണമെന്നും കോവളത്ത് പൊലീസ് അനൌണ്‍സ്മെന്‍റുണ്ടായിരുന്നു. കോവളം ബീച്ചിലെ ആഘോഷം എട്ടരയോടെ അവസാനിപ്പിക്കാനാണ് പൊലീസ് നിർദ്ദേശിച്ചത്. നഗരത്തിൽ പലയിടത്തും രാത്രി പത്ത് മണിയോടെ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.