റിഷഭ് പന്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു

0

ഡൽഹി : കാര്‍ അപകടത്തില്‍ പരിക്കേറ്റ് ഡെറാഡൂണിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി. വിദഗ്ധ ചികിത്സക്കായി റിഷഭ് പന്തിനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാന്‍ ബിസിസിഐ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും തല്‍ക്കാലും അദ്ദേഹം ഡെറാഡൂണിലെ മാക്സ് ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ തുടരും.

പന്തിന്‍റെ അമ്മ സരോജ പന്തും സഹോദരി സാക്ഷിയും റിഷഭ് പന്തിനൊപ്പം ആശുപത്രിയിലുണ്ട്. ലണ്ടനിലായിരുന്ന സഹോദരി ഇന്നാണ് ആശുപത്രിയിലെത്തി പന്തിനെ സന്ദര്‍ശിച്ചത്. ഇന്ന് ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും അനുപം ഖേറും ഇന്ന് ആശുപത്രിയിലെത്തി റിഷഭ് പന്തിനെ സന്ദര്‍ശിച്ചിരുന്നു. ആരാധകരെന്ന നിലയിലാണ് പന്തിനെ സന്ദര്‍ശിച്ചതെന്ന് ഇരുവരും പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിച്ച് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തിരിച്ചെത്തട്ടെ എന്നും അവര്‍ പറഞ്ഞു.

ക്രിക്കറ്റ് താരം നിതീഷ് റാണയും ഇന്ന് ആശുപത്രിയിലെത്തി പന്തിനെ കണ്ടു. ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ നെറ്റിയിലേറ്റ പരിക്കിന് പന്തിനെ ഇന്നലെ തന്നെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു. അമ്മക്ക് പുതുവര്‍ഷ സര്‍പ്രൈസ് നല്‍കാനായി റൂര്‍ക്കിയിലേക്ക് പോകുന്നതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ ഡെറാഡൂണ്‍-ഡല്‍ഹി ദേശീയപാതയിലാണ് റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് കത്തിയമര്‍ന്നത്. റിഷഭ് പന്ത് തന്നെയായിരുന്ന കാര്‍ ഓടിച്ചിരുന്നത്. അപടകത്തില്‍ ഡിവൈഡറിലിടിച്ച് കരണം മറിഞ്ഞശേഷമാണ് കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നത്.

ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പോലീസ് അറിയിച്ചിരുന്നു. അപകടത്തില്‍ നെറ്റിയിലും കാലിനും പുറത്തും പന്തിന് പരിക്കേറ്റിരുന്നു. പുറത്ത് പൊള്ളലുമേറ്റിട്ടുണ്ട്. കാറിന്‍റെ ഗ്ലാസ് പൊട്ടിച്ചാണ് പന്ത് പുറത്തെത്തിയത്.