വീണ്ടും കളിക്കാനാവുമെന്ന് പ്രതീക്ഷ; ബിസിസിഐയില്‍ പൂര്‍ണ വിശ്വാസം -ശ്രീശാന്ത്

1

ആറ് വർഷമായി താൻ വിലക്ക് അനുഭവിക്കുകയാണെന്നും,തന്റെ ശിക്ഷ കാലാവധി താൻ പിന്നിട്ടുകഴിഞ്ഞെന്നും അതുകൊണ്ട് തനിക്ക് വീണ്ടും കളിക്കാനാകുമെന്നാണ് വിശ്വാസമെന്ന് ശ്രീശാന്ത്. ബി.സി.സി.ഐയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അനുകൂല തീരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ആറുമാസമായി താൻ പരിശീലനം നടത്തുന്നുണ്ട്, ചിലപ്പോൾ സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനായേക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.

പുതിയ വിധി ഏറെ ആശ്വാസം പകരുന്നതാണ്.ആളുകള്‍ റിട്ടയര്‍ ചെയ്യുന്ന പ്രായത്തില്‍ വീണ്ടും കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നുണ്ട്. മൂന്നുമാസം കാത്ത് നില്‍ക്കാതെ തന്നെ ബിസിസിഐ വിഷയത്തില്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നും പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. മൂന്നു മാസം ഇനിയും കാത്തിരിക്കണം. ആ സമയം പരിശീലനം തുടരും. ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

ശ്രീശാന്തിന്റെ ശിക്ഷാ കാലയളവ് പുന:പരിശോധിക്കാന്‍ സുപ്രീം കോടതി ബി.സി.സി.ഐയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി മൂന്നു മാസത്തെ കാലയളവാണ് നല്‍കിയത്. ശ്രീശാന്തിന് നൽകേണ്ട ശിക്ഷ എന്താണെന്ന് ബിസിസിഐ മൂന്ന് മാസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്നും സുപ്രീംകോടതി വിധിയിൽ പറയുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.