ജെസ്നയ്ക്കായി തിരച്ചിൽ ഊർജിതം

1

കോട്ടയം: മുണ്ടക്കയത്തു നിന്ന് കാണാതായ ജെസ്നക്കായി തിരച്ചില്‍ ഊർജിതമാക്കി.ജെസ്നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ കാണിച്ചു തെളിവുകൾ ശേഖരിക്കാനായി സംഘം മുണ്ടക്കയത്തെത്തി. ക്രൈംബ്രാഞ്ചിന്‍റെ മുപ്പതംഗ സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. ജസ്നയോട് രൂപസാദൃശ്യമുള്ള പെൺകുട്ടി മുണ്ടക്കയം ബസ്സ്റ്റാൻഡിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ നേരത്തെ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. പെൺകുട്ടി നടന്നു പോകുന്നതിനൊപ്പം ഒരു യുവാവും മറ്റൊരു സ്ത്രീയും സംശയാസ്പദമായി ഇതുവഴി കടന്നു പോകുന്നതായും
ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങളുടെ വിശദാംശങ്ങൾ അന്വേഷിക്കാനാണ് അന്വേഷണസംഘം മുണ്ടക്കയത്തെത്തിയത്. ദൃശ്യങ്ങളിൽ കണ്ട സ്ത്രീയും യുവാവും ആരാണെന്നും ഒപ്പം ഇതു വഴി കടന്നു പോയ വാഹനവും തിരിച്ചറിഞ്ഞാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ വിലയിരുത്തൽ. വാഹനത്തിന്‍റെ നമ്പർ വ്യക്തമല്ലാത്തതുകൊണ്ട് വാഹനം തിരിച്ചറിയാൻ പരിസരവാസികൾക്ക് കഴിഞ്ഞിട്ടില്ല. നേരത്തെ ലോക്കൽ പോലീസ് അന്വേഷിച്ച ജെസ്ന തിരോധാനം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് ഒരു മാസം കഴിഞ്ഞു. മാർച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്.