ന്യൂസിലന്‍ഡ് മുസ്‌ലിം പള്ളിയില്‍ വെടിവെപ്പ്; 9പേര്‍ കൊല്ലപ്പെട്ടു; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം വെടിവെയ്പില്‍ നിന്ന് രക്ഷപ്പെട്ടു

0

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്റ് തലസ്ഥാനമായ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളിയിലുണ്ടായ വെടിവയ്പ്പിൽ 9 പേർ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അൽ നൂർ മസ്ജിദിലും സമീപത്തെ മറ്റൊരു പള്ളയിലുമാണ് വെടിവെപ്പ് നടന്നത്തെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച പ്രാർഥനയ്ക്കായി ആളുകൾ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പൊലീസ് സംഘം സ്ഥലത്തുണ്ട്. സൈനികരുടെ വേഷത്തിലാണ് ആയുധധാരി എത്തിയതെന്നു ദൃക് സാക്ഷികൾ പറഞ്ഞു. ഓട്ടമാറ്റിക് റൈഫിളുമായെത്തിയ ഇയാൾ പ്രാർഥനയ്ക്ക് എത്തിയവരുടെ നേർക്ക് നിറയൊഴിക്കുകയായിരുന്നു. ന്യൂസിലൻഡിൽ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരങ്ങള്‍. ടീമംഗങ്ങൾ പള്ളിയിലേക്ക് എത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

വെടിവെപ്പില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു. ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നും തങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും തമീം ട്വിറ്ററില്‍ കുറിച്ചു. ന്യൂസിലാന്‍ഡ് പര്യാടനത്തിനായി ബംഗ്ലാദേശ് ടീ ഇപ്പോള്‍ ഇവിടെയുണ്ട്. പര്യടനത്തിലെ മൂന്നാമത്തെ ടെസ്റ്റ് മത്സരം നാളെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ആരംഭിക്കാനിരിക്കുകയാണ്. കറുത്ത വസ്ത്രം ധരിച്ച ആളാണ് പള്ളിക്കുള്ളില്‍ വെടിവെപ്പ് നടത്തിയതെന്നാണ് വിവരങ്ങള്‍.

ക്രൈസ്റ്റ് ചര്‍ച്ച പൊലീസ് പള്ളി സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് പോകരുതെന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വെടിവെപ്പിന് പിന്നാലെ ക്രൈസ്റ്റ് ചര്‍ച്ചിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി അടച്ചു പൂട്ടിയിട്ടുണ്ട്. വെടിവയ്പ്പിൽ മലേഷ്യൻ പൗരന് പരുക്കേറ്റതായി മലേഷ്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ പേരു പുറത്തുവിട്ടിട്ടില്ല.