പ്രവാസി വോട്ടവകാശം: ഏപ്രിലില്‍ വാദം കേട്ട് തീര്‍പ്പാക്കാമെന്ന് സുപ്രീ കോടതി

0

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് വോട്ടവകാശം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഏപ്രിലില്‍ വാദം കേട്ട് തീര്‍പ്പാക്കാമെന്ന് സുപ്രീ കോടതി വ്യക്തമാക്കി. പ്രമുഖ വ്യവസായി ഡോ.ഷംസീര്‍ വയലില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2014ല്‍ ആണ് പ്രവാസി വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ഷംസീര്‍ വയലില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ജസ്റ്റിസ്സുമാരായ ദീപക് ഗുപ്തയും, അനിരുദ്ധ് ബോസുമടങ്ങുന്ന ബെഞ്ചാണ് ഏപ്രിലിൽ അന്തിമവാദം കേട്ട് തീർപ്പാക്കാമെന്ന് അറിയിച്ചത്. പ്രവാസി വോട്ടവകാശം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2018 ഓഗസ്റ്റില്‍ ബില്ല് പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭ പാസാക്കാത്തതിനാല്‍ ബില്ല് അസാധു ആയിരുയിരുന്നു. ഇക്കാര്യം ഇന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് ഏപ്രിലില്‍ അന്തിമ വാദം കേട്ട് തീര്‍പ്പാക്കാമെന്ന് അറിയിച്ചത്.

വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കു പുറമെ സ്വന്തം സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും വോട്ടവകാശം ഉറപ്പാക്കണമെന്നും ഹര്‍ജിക്കാര്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തിഞ്ഞെടുപ്പ് കമ്മീഷന് അനുകൂല സമീപനമാണെന്നാണ് സൂചന. എന്നാല്‍ ഇന്ന് കോടതിയില്‍ ഉണ്ടായിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആത്മാറാം നദ്കര്‍ണി ഈ ആവശ്യങ്ങളിലുള്ള നിലപാട് വ്യക്തമാക്കിയില്ല.