ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ച് വിമാന കമ്പനി

0

മസ്‌കറ്റ്: ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. അടുത്ത മാസം ഒന്ന് മുതലാണ് ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നത്.

വെബ്‌സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ബുക്കിങ് സൗകര്യം നീക്കിയിട്ടുണ്ട്. ബുക്കിങ് പണം തിരികെ നല്‍കും. നിലവില്‍ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലേക്ക് സലാം എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്കുമാണ് സര്‍വീസ്.

ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിയതായി വിമാന കമ്പനി അറിയിച്ചതായി ട്രാവല്‍ ഏജന്‍സികളും സ്ഥിരീകരിച്ചു. ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടിയാകുകയാണ് പുതിയ തീരുമാനം. മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരം, ലഖ്‌നൗ, ജയ്പൂര്‍ സെക്ടറുകളിലേക്കും സലാലയില്‍ നിന്ന് കോഴിക്കോടേക്കുമാണ് നിലവില്‍ സലാം എയറിന്റെ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍.

നേരത്തെ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്ത എല്ലാ യാത്രക്കാര്‍ക്കും സര്‍വീസ് റദ്ദാക്കിയതായി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പൂര്‍ണമായും ടിക്കറ്റ് തുക റീഫണ്ട് നല്‍കും. റീഫണ്ട് ലഭിക്കുന്നതിനായി സലാം എയറിനെയോ ടിക്കറ്റ് വാങ്ങിയ അംഗീകൃത ഏജന്‍സികളെയോ ബന്ധപ്പെടാവുന്നതാണ്. എത്ര നാളത്തേക്കാണ് സര്‍വീസ് നിര്‍ത്തുന്നതെന്ന കാര്യത്തില്‍ അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല.