ലിനോയ്ക്ക് കൊറോണയില്ല; ആശുപത്രിയിൽ നിന്ന് നേരെ പോയത് പിതാവിന്റെ കല്ലറയ്ക്ക് മുന്നിൽ

0

തൊടുപുഴ: കൊറോണ പരിശോധനാഫലം വന്നപ്പോൾ ലിനോ ആബേലിന്റെ ഫലം നെഗറ്റീവ്. അസുഖമില്ലെന്ന ആഹ്ലാദത്തെക്കാളേറെ, ഒരു നോക്കുപോലും കാണാൻ സാവകാശം നൽകാതെ അച്ഛൻ മടങ്ങി എന്ന വേദനയായിരുന്നു മനസ്സ് നിറയെ.

ശനിയാഴ്ച ഉച്ചയോടെ ലിനോ കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലെ 205ാം നമ്പർ മുറിവിട്ടു. അവിടെനിന്നും ലിനോ നേരെ പോയത് കലയന്താനി സെന്റ് മേരീസ് പള്ളിയിലെ അച്ഛന്റെ കല്ലറയിലേക്ക്. വൈകീട്ട് അവിടത്തെ കല്ലറയിൽ അദ്ദേഹത്തിനുവേണ്ടി മെഴുകുതിരി കത്തിച്ചു. വൈദികനൊപ്പം ഒപ്പീസ് ചൊല്ലി.

പിതാവ് മരിച്ച് തൊട്ടരികിൽ ഉണ്ടായിട്ടും അവസാനമായി കാണാൻ കഴിയാതെ ഐസൊലേഷൻ മുറിയുടെ ജനാലയിലൂടെ മൃതദേഹം കൊണ്ടുപോകുന്നത് നോക്കി നിൽക്കേണ്ടി വന്ന തൊടുപുഴ ആലക്കോട് തോണിക്കല്ലേൽ ലിനോ ആബേലിന്റെ അനുഭവക്കുറിപ്പ് കേരളത്തിന് നോവായിരുന്നു.കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന പിതാവ് ആബേലിനെ കാണാൻ ഖത്തറിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച എത്തിയ ലിനോ രോഗബാധയുണ്ടെന്ന സംശയത്തെ തുടർന്ന് സ്വയം ഐസൊലേഷൻ വാർഡിലെത്തുകയായിരുന്നു. മകനെ കാണാൻ കാത്തുനിൽക്കാതെ പിറ്റേദിവസം രാവിലെ പിതാവ് മരണത്തിനു കീഴടങ്ങി. നാടിന്റെ നന്മയോർത്ത് ലിനോ പുറത്തിറങ്ങാതെ അവിടെ തന്നെ കഴിഞ്ഞു. ആ നല്ല മനസിനെ മുഖ്യമന്ത്രിയടക്കമുള്ളവർ പ്രശംസിക്കുകയും ചെയ്തിരുന്നു. അഞ്ചു ദിവസം സൂക്ഷിച്ചുവച്ച മൃതദേഹം വെള്ളിയാഴ്ച അടക്കംചെയ്തു. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് ലിനോയ്ക്ക് രോഗബാധയില്ലെന്ന പരിശോധനാഫലം എത്തിയത്.ആശുപത്രി വിടും മുൻപ് ലിനോ കേരളത്തിനായി ഒരിക്കൽ കൂടി ഇങ്ങനെ കുറിച്ചു.
‘എന്തിനാണ് നാം പേടിക്കുന്നത്.നാടിന്റെ ആരോഗ്യമേഖല വളരെ വലുതാണ്. നമ്മൾ ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകും’.