കോവിഡ് വാക്സിനുകളുടെ പേറ്റന്റ് ഒഴിവാക്കി അമേരിക്ക : തീരുമാനം ചരിത്രപരമെന്ന് ഡബ്ലുഎച്ച്ഒ

1

വാഷിങ്ടണ്‍: കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ വാക്‌സിന്‍ കമ്പനികളുടെ കുത്തക തകര്‍ക്കുന്ന നിര്‍ണായക തീരുമാനവുമായി അമേരിക്ക. ഫൈസര്‍, മൊഡേണ എന്നീ കമ്പനികളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ പുതിയ തീരുമാനം.

ബുധനാഴ്ചയാണ് കോവിഡ് വാക്സീന്‍ പേറ്റന്റ് ഒഴിവാക്കണമെന്ന നിരവധി രാജ്യങ്ങളുടെ നിരന്തരമായ ആവശ്യത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോ ബൈഡൻ ഭരണകൂടം രംഗത്തെത്തിയത്. ബൈഡന്റെ തീരുമാനത്തെ ചരിത്രപരം എന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസ് വിശേഷിപ്പിച്ചത്.

വേള്‍ഡ് ട്രെയ്ഡ് ഓര്‍ഗനൈസേഷനില്‍ ഇതേക്കുറിച്ച് അമേരിക്കന്‍ പ്രതിനിധി കാതറിന്‍ തായ് സംസാരിച്ചു. കൂടുതല്‍ കമ്പനികള്‍ക്ക് ഇങ്ങനെ വാക്‌സിന്‍ ലോകത്ത് ഉത്പാദിപ്പിക്കാന്‍ സാധിക്കും. പേറ്റന്റ് സംരക്ഷണത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ പ്രധാനം മഹാമാരി അവസാനിപ്പിക്കുന്നതിലാണെന്നും അവര്‍ പറഞ്ഞു.

ലോക വ്യാപാര സംഘടന മേധാവി ജനറല്‍ എന്‍ഗോസി ഓകാന്‍ജോ ഇവേയാല വികസിത- വികസ്വര രാജ്യങ്ങളുടെ അംബാസിഡര്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം. താത്കാലികമായാണ് വാക്സിന്‍ പേറ്റന്‍റില്‍ ഇളവ് നല്‍കുന്നത്. ഇന്ത്യ- ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യം നേരത്തെ തന്നെ ലോക വ്യാപാര സംഘടനയോടെ മുന്‍പില്‍ വച്ചിരുന്നു.