തിരിച്ചെത്താൻ പറ്റുന്ന ദൂരത്ത് ഇറക്കിവിടുമോ…?; കാറിൽ കയറാൻ കൊതിച്ച് ജിജീഷ്; ഹൃദയസ്പർശിയായ ഒരു ഫേസ്ബുക്ക് കുറിപ്പ്

1

സ്വപ്‌നങ്ങൾ സ്വർഗ്ഗകുമാരികളാണെന്നാണ് കവികൾ പാടിയിട്ടുള്ളത്. എന്നാൽ എല്ലാവരുടെയും സ്വപ്നം എന്ന സ്വർഗ്ഗം പൂവണിയാറുമില്ല. സ്വന്തം സ്വപ്നങ്ങളെകാൾ മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് വിലനൽകി അത് സഫലമാക്കി കൊടുക്കുമ്പോഴാണ് നാം യഥാർത്ഥത്തിൽ സന്തോഷിക്കുക. അത്തരത്തിൽ ഒരു യാത്രാനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കയാണ് യാസിൻ ബിൻ ബഷീർ എന്ന ചെറുപ്പക്കാരൻ. കാറിൽ യാത്ര ചെയ്യണമെന്ന ഒരാളുടെ സ്വപ്നമാണ് ഇവർ സാക്ഷാത്കരിച്ചത്. ശരീരവളർച്ച കുറഞ്ഞ വയനാട് സ്വദേശിയായ 22 വയസുള്ള ജിജീഷാണ് കുറിപ്പിലെ താരം.

ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സംഘത്തിന്റെ മുന്നിൽ വയനാട് ലക്കിടിയിൽ വച്ചാണ് ഈ യുവാവ് എത്തുന്നത്. നിർത്തിയിട്ട കാറിന് മുന്നിൽ എത്തി അവൻ ചോദിച്ചു. തിരിച്ചു നടന്നുവരാൻ പറ്റുന്ന ദൂരത്തിൽ ഒരു ചെറിയ കാർയാത്ര തരാമോ എന്നായിരുന്നു ജിജീഷ് ചോദിച്ചത്. കേൾക്കുമ്പോൾ നിസ്സാരമായി തോന്നാമെങ്കിലും ഒരു യുവാവിന്റെ ജീവിതാഭിലാഷമായിരുന്നു അത്. അവന്റെ ആ ചെറിയ ആഗ്രഹം സാധിച്ചുകൊടുത്ത േശഷമാണ് സംഘം യാത്ര തുടർന്നത്. സോഷ്യൽ മീഡിയയിൽഈ വീഡിയോ പങ്കുവച്ചതോടെ നിറഞ്ഞ കയ്യടിയോടെ സ്വീകരിക്കുകയാണ് എല്ലാവരും.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വരാൻ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ? അവന്റെ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോൾ മനസിന് എന്തെന്നില്ലാത്ത സന്തോഷം.

ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വഴി വയനാട് ലക്കിടിയിൽ നിന്നും പരിചയപ്പെട്ട നമ്മുടെ ഓക്കേ കുഞ്ഞനുജൻ ജിജീഷ്. പ്രായം 22. കണ്ടാൽ ഒരു ചെറിയ പയ്യൻ ആണെന്ന് തോന്നും. എന്തോ ഒരു അസുഖം കാരണം വളർച്ചക്കുറവ് സംഭവിച്ചതാണ്. ഞങ്ങൾ വണ്ടി നിർത്തിയ ഉടനെ ഞങ്ങളുടെ അടുത്തുവന്നു ഞങ്ങളോട് സലാം പറഞ്ഞു. അവൻറെ ഒരു ആഗ്രഹം പങ്കുവെച്ചു. അവനെ കാറിൽ കയറ്റി തിരിച്ചു നടന്നു വരാൻ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ എന്ന്. തുടക്കത്തിൽ ഞങ്ങളൊന്ന് ഭയന്നെങ്കിലും അവിടെയുള്ള കടക്കാരൻ പറഞ്ഞു. അവനെ ഇവിടെ ഒരു വിധം എല്ലാവർക്കും സുപരിചിതം ആണെന്ന്. എല്ലാവരോടും ഭയങ്കര ഫ്രൻഡ്‌ലി ആണെന്നും. സത്യം പറയാലോ അവന്റെ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോൾ മനസിന് എന്തെന്നില്ലാത്ത സന്തോഷം. ഞങ്ങൾക്ക് വേണ്ടി അവൻ എപ്പോഴും പ്രാർത്ഥിക്കാം എന്ന് പറഞ്ഞു. വയനാട് റൂട്ടിൽ പോകുന്നവർ അവനെ കണ്ടാൽ വണ്ടി ഒന്ന് നിറുത്തി സംസാരിച്ചിട്ടേ പോവാവൂ.