എനിക്ക് കുറ്റബോധമുണ്ട്, ചെയ്തത് വലിയ തെറ്റ്: അവതാരകനോട് പരസ്യമായി മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്

0

ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ അവതാരകനെ മുഖത്തടിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ വില്‍ സ്മിത്ത്. തന്റെ പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്തതാണെന്ന് വില്‍ സ്മിത്ത് പ്രതികരിച്ചു. ഭാര്യയെ പരിഹസിച്ചപ്പോള്‍ വൈകാരികമായി പ്രതികരിച്ച് പോയതാണ്. അവതാരകന്‍ ക്രിസ് റോക്കിനോട് പരസ്യമായി മാപ്പ് പറയുന്നതായി സ്മിത്ത് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. സംഭവത്തില്‍ ഓസ്‌കര്‍ അക്കാദമി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം അക്കാദമിയോടും സഹപ്രവര്‍ത്തകരോടും വില്‍ സ്മിത്ത് മാപ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ ക്രിസ് റോക്കിനോട് നേരിട്ട് മാപ്പ് പറഞ്ഞിരിക്കുകയാണ് വില്‍ സ്മിത്ത്. ഭാര്യയുടെ രോഗത്തെക്കുറിച്ചുള്ള തമാശ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും വില്‍ സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

സ്മിത്തിന്റെ ഭാര്യ ജാഡ സ്മിത്ത് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ജാഡ സ്മിത്ത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു.

വില്‍ സ്മിത്തിന്റെ കുറിപ്പ്

ഏത് രൂപത്തിലായാലും അക്രമം എന്നത് വിഷവും വിനാശകരവുമാണ്. കഴിഞ്ഞ രാത്രിയില്‍ നടന്ന ഓസ്‌കര്‍ അക്കാദമി അവാര്‍ഡിനിടെ എന്റെ പെരുമാറ്റം ഉള്‍ക്കൊള്ളാനോ ന്യായീകരിക്കാനോ കഴിയുന്നതല്ല. തമാശകള്‍ പറയുകയെന്നത് എന്റെ ജോലിയുടെ ഭാഗമാണ്. പക്ഷേ ജാഡയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള തമാശ എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.അതുകൊണ്ടാണ് വൈകാരികമായി പ്രതികരിച്ചുപോയത്. എനിക്ക് തെറ്റുപറ്റി.

ക്രിസിനോട് പരസ്യമായി മാപ്പ് ചോദിക്കുകയാണ്. എങ്ങനെ ഒരു മനുഷ്യന്‍ പെരുമാറരുതോ അത്തരത്തിലാണ് ഇന്നലെ ഞാന്‍ പെരുമാറിയത്. അതില്‍ ലജ്ജിക്കുകയാണ്. സ്‌നേഹത്തിന്റെയും ദയയുടെയും ഈ ലോകത്ത് അക്രമങ്ങള്‍ക്ക് സ്ഥാനമില്ല.

ഓസ്‌കര്‍ അക്കാദമിയോടും ഷോയുടെ നിര്‍മാതാക്കളോടും പങ്കെടുത്തവരോടും ലോകമെമ്പാടുമുള്ള എല്ലാവരോടും ക്ഷമാപണം നടത്തുന്നു. വില്യംസ് കുടുംബത്തോടും എന്റെ കിങ് റിച്ചാര്‍ഡിന്റെ കുടുംബത്തോടും ഞാന്‍ മാപ്പ് പറയുന്നു. മനോഹരമായ ഒരു യാത്ര എന്റെ പെരുമാറ്റം മൂലം മോശമായതില്‍ ഖേദിക്കുന്നു’.