ശമ്പളവും അവധിയുമില്ല, ചോദിച്ച ജീവനക്കാരിയെ പൂട്ടിയിട്ടു മര്‍ദ്ദിച്ചു; കടയുടമ പിടിയിൽ

0

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മർദ്ദിച്ച് കടയുടമ പിടിയിൽ. നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് വീടുകളിൽ സാധനങ്ങൾ വില്പന നടത്തുന്ന വയനാട് പനമരം സ്വദേശി അരുണാണ് (38) അറസ്റ്റിലായത്. വയനാട് വെൺമണി എടമല വീട്ടിൽ നന്ദനയ്‌ക്ക് (20) ആണ് മർദ്ദനമേറ്റത്. അരുണിന്‍റെ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി നോക്കുകയായിരുന്നു നന്ദന.

ആക്രമണത്തില്‍ നന്ദനയുടെ തലയ്‌ക്കും മുഖത്തുമാണ് അടിയേറ്റത്. അസഭ്യം പറയുകയും ചെയ്തു. കേസില്‍ അരുണിന്‍റെ ഭാര്യ പ്രിൻസിക്ക് (32) എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഇടപെട്ടിട്ടുണ്ട്. തൊഴിലുടമ ജീവനക്കാരികളെ മർദ്ദിച്ചതായുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വയനാട് വെൺമണി എടമല വീട്ടിൽ നന്ദനയ്‌ക്ക് (20) ആണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. തലയ്‌ക്കും മുഖത്തുമാണ് അടിയേറ്റത്. അരുണ്‍ തന്നെ അസഭ്യം പറഞ്ഞെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സഹപ്രവർത്തക മൊബൈലിൽ പകർത്തിയിരുന്നു. ഇത് പൊലീസ് പരിശോധിച്ച് തെളിവായി സ്വീകരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.1 2,000 രൂപ മാസ ശമ്പളത്തിൽ പലജില്ലകളിലുള്ള ഇരുപതോളം പെൺകുട്ടികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഓരോരുത്തർക്കും 80,000 രൂപയോളം അരുൺ നൽകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

വീടുകളിൽ വാഷിംഗ് സോപ്പ്, ഡിഷ് വാഷ് ലിക്വിഡ്, സോപ്പ് തുടങ്ങിയവ വിൽക്കുന്ന ജോലികളാണ് അരുണിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഇരുമ്പിൽ കേന്ദ്രീകരിച്ച് നടത്തുന്നത്. വ്യാഴാഴ്ച ജീവനക്കാരിയുടെ പെഴ്സിൽ നിന്നു തൊഴിലുടമയുടെ ഭാര്യ പണം എടുത്തെന്ന് പറഞ്ഞതോടെയാണ് തർക്കം തുടങ്ങിയത്. തുടര്‍ന്ന് യുവതികളെ അസഭ്യം പറഞ്ഞ അരുണ്‍ മര്‍ദ്ദിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.